തിരുവനന്തപുരം : മധ്യവേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ രക്ഷിതാക്കൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും കുട്ടികളുടെ കാര്യത്തിൽ സർക്കാരിനാണ് ഉത്തരവാദിത്തമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നതിന് മുമ്പേ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനായത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മലയൻകീഴ് സ്‌കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂൾതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആവും പ്രവേശനോത്സവ പരിപാടികൾ നടക്കുക.
വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സർക്കാർ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നൽകും. സ്‌കൂൾബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൂടുതൽ ട്രാഫിക് പൊലീസിന്റെ സേവനവും ഉറപ്പാക്കി.




