മലപ്പുറം: തിരൂർ സ്വദേശിയായ വ്യവസായിയെ രണ്ടംഗ സംഘം കൊലപ്പെടുത്തി . തിരൂർ സ്വദേശി സിദ്ധിഖാണ് കൊല്ലെപ്പെട്ടത്. 58 വയസായിരുന്നു. മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. അട്ടപ്പാടി ചുരത്തിൽ നിന്നാണ് ട്രോളി ബാഗ് കണ്ടെടുത്തത്. കൊലനടത്തിയവരെന്ന് സംശയിക്കുന്ന ഷിബിലി എന്ന യുവാവും ഫർഹാന എന്ന യുവതിയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മണ്ണാർക്കാട് സ്വദേശികളായ പ്രതികളെ പൊലീസ് ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.
എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹോട്ടൽ ജീവനക്കാരനായ യുവാവും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.കൊലപാതകം നടന്നതെന്ന് സംശയിക്കുന്ന എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ തിരൂർ പൊലീസെത്തി അന്വേഷണം നടത്തി വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചു.
നിരവധി തവണ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് സിദ്ധിഖിന്റെ മക്കളാണ് പിതാവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് നടന്ന പരിശോധനയിലാണ് കൊലപാതകം നടന്നെന്ന വിവരം കണ്ടെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ വിശദമായ പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു
