വീണ്ടും ചില വീട്ടുകാര്യങ്ങള്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച് എല്ലാവര്‍ക്കും പരിചിതയായ നടിയാണ് വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ ശാന്തകുമാരി.
സഹനടിയായും അമ്മ വേഷങ്ങളിലുമാണ് മലയാളികള്‍ ശാന്തകുമാരിയെ ഏറെയും കണ്ടിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ശാന്തകുമാരി അടക്കം പല മുതിര്‍ന്ന നടിമാരേയും സിനിമകളില്‍ കാണാറില്ല. അടുത്തിടെ ഇത്തരത്തില്‍ അമ്മ വേഷം സ്ഥിരമായി ചെയ്തിരുന്ന കുറച്ച് പേരെ പ്രേക്ഷകര്‍ ഒരുമിച്ച് കണ്ടത് ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ 2018ലാണ്.
ശാന്തകുമാരി അടക്കമുള്ള നടിമാരൊന്നും എന്താണ് ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാത്തതെന്ന തോന്നല്‍ വന്നത് കൊണ്ടാണ് സ്ഥിരമായി അമ്മ വേഷം പോലുള്ളവ ചെയ്തിരുന്ന നടിമാരെ കണ്ടെത്തി തന്റെ സിനിമയില്‍ അഭിനയിപ്പിച്ചതെന്നാണ് ജൂഡ് ആന്തണി ജോസഫ് പറഞ്ഞത്.
ഇപ്പോഴത്തെ സിനിമകളില്‍ അമ്മ കഥാപാത്രങ്ങള്‍ ഇല്ലെന്നും അതിനാല്‍ സിനിമകള്‍ കിട്ടാറില്ലെന്നും നടി പൗളിയും പറയാറുണ്ട്.തനിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി സിനിമയില്ലായിരുന്നുവെന്നും ചില തെറ്റായ വാര്‍ത്തകള്‍ കാരണം അവസരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് മനോരമ ഓണ്‍ലൈനിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ ശാന്തകുമാരി പറയുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങിനെ –
എന്റെ ഹാര്‍ട്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണെന്ന് വിചാരിച്ച് സിനിമയില്‍ നിന്ന് ആരും എന്നെ വര്‍ക്കിന് വിളിക്കാതെ ഇരിക്കുകയായിരുന്നു. എനിക്കൊരു ഹൃദയമുണ്ടോയെന്ന് പോലും എനിക്കറിയില്ല. അഞ്ച് വര്‍ഷമാണ് ഞാൻ വീട്ടിലിരുന്നത്. ഒരാളും എന്നെ വിളിക്കാറുമില്ലായിരുന്നു. ഒരു വരുമാനവും ഇല്ലായിരുന്നു. പലപ്പോഴും പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാര്‍ എനിക്ക് ആഹാരം കൊണ്ട് വന്ന് തരുമായിരുന്നു.’
ഞാൻ പതിമൂന്ന് വര്‍ഷം ഹോസ്റ്റലിലായിരുന്നു. ഈ പതിമൂന്ന് വര്‍ഷവും ഓരോരുത്തര്‍ എനിക്ക് ആഹാരം എത്തിച്ച് തരുമായിരുന്നു. ഞാൻ ആരോടും പറഞ്ഞിരുന്നില്ല. അങ്ങനെയാണ് വീട് കിട്ടാനുള്ള കാരണം. ദിലീപൊക്കെ എന്നെ കണ്ടെത്തിയത് കൊണ്ടാണ്. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. ജൂഡിനെപ്പോലുള്ള ആളുകളുണ്ടല്ലോ’ കണ്ണ് നിറഞ്ഞുകൊണ്ട് ശാന്തകുമാരി പറഞ്ഞ് അവസാനിപ്പിച്ചു.
ദിലീപ്, മോഹൻലാല്‍ തുടങ്ങിയ താരങ്ങള്‍ പഴയ കാല നടീനടന്മാരെ ഇപ്പോഴും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. പൊതുവെ തങ്ങളില്‍ പലരേയും കുറിച്ച് ചില വ്യാജ കഥകള്‍ സിനിമാ മേഖലയില്‍ പ്രചരിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അവസരം നല്‍കാൻ ഉദ്ദേശിക്കുന്നവര്‍ പോലും അതില്‍ നിന്നും പിന്മാറി വരുമാനം നിലയ്ക്കുന്ന അവസ്ഥയുണ്ടെന്നും ശാന്തകുമാരി പറഞ്ഞു.
പ്രളയം പ്രമേയമായിരുന്നതിനാല്‍ വെള്ളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും. വെള്ളവും കാറ്റും നിരന്തരം ഏറ്റ് ക്ഷീണം വന്നാലും ശാന്തകുമാരി ചേച്ചിയൊക്കെ ഈ പ്രായത്തിലും ഡെഡിക്കേഷനോടെ നില്‍ക്കുന്നത് കാണുന്നതിനാല്‍ ടൊവിനോ പരാതി പറയാറില്ലായിരുന്നുവെന്നും ജൂഡ് പറയുന്നു.
ദിലീപ് മാത്രമല്ല മുമ്ബ് നടൻ മോഹൻലാല്‍ അടക്കം ശാന്തകുമാരിക്ക് സഹായവുമായി എത്തിയിരുന്നു. അതേ കുറിച്ച് ശാന്തകുമാരി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ മകള്‍ക്ക് ഒരു വിവാഹ ജീവിതമുണ്ടായത് പോലും മോഹൻലാല്‍ കൃത്യസമയത്ത് സഹായം എത്തിച്ചതുകൊണ്ടാണെന്നാണ് ശാന്തകുമാരി മുമ്ബ് പറഞ്ഞത്. വീട് പണി നടക്കുന്ന സമയത്തും മോഹൻലാലിന്റെ സഹായം ശാന്തകുമാരിക്ക് ലഭിച്ചിരുന്നു.
നൂറ് കോടി ക്ലബ്ബില്‍ 2018 ഇടം നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൊന്നിയൻ സെല്‍വൻ സെക്കന്റ് പാര്‍ട്ട് പോലും കാണാൻ 2018ന്റെ റിലീസോടെ ആളുകള്‍ കയറാത്ത അവസ്ഥയാണ്. 2018ന് ടിക്കറ്റ് കിട്ടാത്ത സ്ഥിതിയുമുണ്ട്. പലരും ദിവസങ്ങള്‍ക്ക് മുമ്ബ് ബുക്ക് ചെയ്താണ് ഷോയ്ക്ക് കയറുന്നത്.

