തിരുവനന്തപുരം : പാലങ്ങളുടെയും ജംഗ്ഷനുകളുടെയും സൗന്ദര്യവൽക്കരണത്തിനായി കമ്പനികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പാലങ്ങളിൽ ലൈറ്റുകൾ, ചെടിച്ചട്ടികൾ എന്നിവ സ്ഥാപിക്കുന്നതിനും ജംഗ്ഷനുകൾ മോടിപിടിപ്പിക്കുന്നതിനും ഉളള പദ്ധതി ആവിഷ്ക്കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ. സ്പോൺസർ ചെയ്യുന്നവർക്ക് പരസ്യം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി മാർഗ്ഗരേഖ തയ്യാറാക്കുമെന്നും ഈ തുക വകുപ്പിന് നേരിട്ട് ചെലവഴിക്കാൻ കഴിയുന്ന രീതിയിൽ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരുമായും ചീഫ് എൻജിനിയർമാരുമായും സ്ഥാപന മേധാവികളുമായും സെക്രട്ടേറിയറ്റ് അനക്സ് നവകൈരളി ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല തീർത്ഥാടനകാലത്തിന് മുന്നോടിയായി റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കണം.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും അച്ചടക്കനടപടികളും വേഗത്തിൽ തീർപ്പാക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കും. മുഖ്യമന്ത്രി ഉടൻ പ്രഖ്യാപിക്കാൻ പോകുന്ന 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന പ്രായോഗിക പദ്ധതികൾ വേഗത്തിൽ സമർപ്പിക്കണം. ശബരിമല തീർത്ഥാടനകാലത്തിന് മുന്നോടിയായി റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കണം. മഴക്കാലത്തിന് മുന്നോടിയായി നടത്തേണ്ട പരിശോധനകൾ കൃത്യമായി നടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു.