റിയാദ്: സൗദി അറേബ്യയിൽ മുൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ അലി ബിൻ അഹ്‍മദ് ബിൻ അലി അൽ മുഅലമിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 2023 മെയ് 13 ശനിയാഴ്ച ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇയാളുടെ ഭാര്യയായിരുന്ന തുരായ ബിൻത് അബ്‍ദുല്ല ബിൻ മഹ്‍ദി അൽ മൈദാനി എന്ന യുവതിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇരുവരും വിവാഹ മോചനം തേടിയ ശേഷം മുൻവൈരാഗ്യത്താൽ പ്രതി ഇവരെ ആക്രമിച്ച് കൊലപ്പെടുത്തു കയായിരുന്നു. പെൺവേഷത്തിലെത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍തു. അന്വേഷണത്തിൽ കുറ്റം തെളിയുകയും ചെയ്തു. വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷയാണ് വിധിച്ചത്.
കേസിന്റെ അപ്പീലുകൾ ഉൾപ്പെടെ പൂർത്തിയായി വധശിക്ഷ ശരിവെയ്ക്കുകയും തുടർ നടപടികൾക്ക് ശേഷം ശിക്ഷ നടപ്പാക്കാനുള്ള അന്തിമ അനുമതി ലഭിക്കുകയും ചെയ്‍തതിന് പിന്നാലെയാണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുള്ള ഖത്തീഫ് ഗവർണറേറ്റിൽ വെച്ച് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
