റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലി : ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ വിലയിരുത്തലുകളും, അഭിപ്രായങ്ങളും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂ ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ റിവ്യൂ നൽകുന്നവർക്ക് ശിക്ഷ ഏർപ്പെടുത്തുന്നതടക്കം സർക്കാർ പരിഗണിക്കുന്നുണ്ട്.

മുമ്പ് ഉപയോഗിച്ചവരിൽ നിന്ന് ഉൽപന്നങ്ങളെയോ സേവനങ്ങളയോ കുറിച്ചുള്ള അഭിപ്രായം മനസ്സിലാക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്‍കുന്നതാണ് ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ റിവ്യൂ സംവിധാനം. എന്നാല്‍ ഉപഭോക്താക്കളെ വഴിതെറ്റിക്കാൻ വലിയ രീതിയില്‍ കൃത്രിമം നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഇടപെടല്‍. 2022 നവംബർ ഇരുപത്തിയഞ്ചോടെ കേന്ദ്രസർക്കാർ ഇക്കാര്യത്തില്‍ മാർഗനിർദേശങ്ങള്‍ പുറത്തിറക്കിയേക്കും. പണം നല്‍കിയോ പരസ്യമായോ നല്‍കുന്ന റിവ്യൂകള്‍ യഥാര്‍ഥ റിവ്യൂകളില്‍ നിന്ന് വേർതിരിക്കാനുള്ള നിർദേശം ഇതില്‍ ഉൾപ്പെടുത്തും.

വ്യാജ റിവ്യൂകൾ കണ്ടെത്തിയാല്‍ കമ്പനികൾക്ക് അവ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഒരിക്കല്‍ വ്യാജ റിവ്യൂ രേഖപ്പെടുത്തിയാല്‍ അവർക്ക് പിന്നീട് റിവ്യൂ രേഖപ്പെടുത്താന്‍ കഴിയാത്ത രീതിയില്‍ വിലക്കും നേരിടേണ്ടി വരും. റിവ്യൂ ഉള്ള എല്ലാ പ്ലാറ്റ്ഫോമുകള്‍ക്കും സർക്കാർ മാർഗനിർദേശം ബാധകമാകും. കൃത്രിമ റിവ്യൂകള്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

എന്നാല്‍ ഈ മാനദണ്ഡം ഏത് രീതിയില്‍ പ്രതിഫലിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഗൂഗിള്‍, ആമസോണ്‍, സൊമാറ്റോ, സ്വിഗ്വി, മെറ്റ , തുടങ്ങിയ നിരവധി കമ്പനികളുമായി ചർച്ച ചെയ്താണ് സർക്കാര്‍ മാർഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ പല വ്യാജ റിവ്യൂകളും, സ്റ്റാർ റെയ്റ്റിങുകളും ഉപഭോക്താക്കളെ വഴിതെറ്റിക്കാനോ കമ്പനികളെ തകർക്കാനോ ലക്ഷ്യമിട്ടോ ആണ് സൃഷ്ടിക്കുന്നത്. എന്നാല്‍ നിയന്ത്രണം വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. മാർഗനിർദേശങ്ങൾ ആദ്യഘട്ടത്തിൽ സ്വയം നിയന്ത്രണം എന്ന നിലയ്ക്ക് കൊണ്ടുവരും. പിന്നീട് നിയമത്തിലൂടെ ഇത് ക‍ർശനമാക്കാനാണ് സാധ്യത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *