റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഉന്നത നേതാക്കളെ നിരീക്ഷിച്ച് അവരെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ) പദ്ധതിയിട്ടിരുന്നതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്.അടുത്ത മാസം നടക്കുന്ന ദസറ ആഘോഷങ്ങള്‍ക്കിടയില്‍ നേതാക്കളെ നിരീക്ഷിക്കാനായിരുന്നു പദ്ധതിയെന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങള്‍ തീവ്രവാദ ഗ്രൂപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് രാജ്യത്തുടനീളമുള്ള അവരുടെ ഓഫീസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കഴിഞ്ഞയാഴ്ച റെയ്ഡ് നടത്തിയിരുന്നു.

10 സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡില്‍ മഹാരാഷ്ട്രയില്‍ നിന്ന് 20 പേര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റിലാവുകയും ചെയ്തു.നാഗ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നെന്നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ദസറ ആഘോഷങ്ങളില്‍ മഹാരാഷ്ട്ര മുഴുകുന്ന വേളയില്‍ ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളെ പ്രത്യേകം ലക്ഷ്യമിട്ട് അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായിരുന്നു തീരുമാനം.എന്‍.ഐ.എ. റെയ്ഡില്‍ നിരവധി പേര്‍ അറസ്റ്റിലായതോടെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അസം ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള സംഘടനയ്ക്കെതിരേ ഒരു സംസ്ഥാനത്തിനു മാത്രമായി പോരാടാന്‍ കഴിയാത്തതിനാല്‍ പി.എഫ്.ഐയെ കേന്ദ്രം നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയാണ് ആവശ്യമുന്നയിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാവായ മിനറുള്‍ ഷെയ്ഖ് ഇപ്പോള്‍ അസം പോലീസിന്റെ കസ്റ്റഡിയിലുണ്ട്.അല്‍ ക്വയ്ദയുടെ പിന്തുണയുള്ള ഭീകരവാദ സെല്ലുകളുമായി ഇയാള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അസം പോലീസ് അറിയിച്ചു. ഇസ്ലാമിക് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ ആളാണ് മിനറുള്‍ ഷെയ്ഖ്.സംഘടനയുടെ ഫണ്ട് വഴിതിരിച്ചുവിടുന്നത് ഇയാളാണെന്നും പോലീസ് പറയുന്നു.2019 ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അക്രമാസക്തമായ പ്രതിഷേധം നടന്നപ്പോള്‍ അസമിലെ പി.എഫ്.ഐ. നേതൃത്വത്തെ നയിച്ചതും മിനറുള്‍ ഷെയ്ഖ് ആയിരുന്നുവെന്നാണു പോലീസ് ഭാഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *