റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടപ്പാടി മധു കൊലക്കേസിൽ കൂറുമാറ്റം തുടരുന്നു : തലതാഴ്തി കേരളം

August 5, 2022 - 6:32 am

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ആഗസ്റ്റ് 5 ന് സാക്ഷി വിസ്താരം തുടരും. രണ്ട് സാക്ഷികളെയാണ് വിസ്തരിക്കുന്നത്. 25-ാം സാക്ഷി രാജേഷ്, 26-ാംസാക്ഷി ജയകുമാർ എന്നിവരുടെ വിസ്താരമാണ് മണ്ണാർക്കാട് എസ്‍സി, എസ്ടി കോടതിയിൽ 05/08/2022 നടക്കുക. ഇരുവരും ക്രെയിൻ ഡ്രൈവർമാരാണ്. സംഭവ ദിവസം അജ്മുടിയിൽ പോയെന്നും അവിടെ വച്ച് മധുവിനെയും പ്ലാസ്റ്റിക് ചാക്കിൽ കുറച്ച് അരിയും മുളക് പൊടിയും കണ്ടെന്നുമാണ് ഇരുവരും പൊലീസിന് നൽകിയിട്ടുള്ള മൊഴി.

തുടർ കുറുമാറ്റങ്ങൾക്കിടെയാണ് നിലവിൽ കേസിലെ വിചാരണ പുരോഗമിക്കുന്നത്. പത്തുമുതൽ 24 വരെയുള്ള സാക്ഷികളെ വിസ്തരിച്ചപ്പോൾ, രണ്ട് പേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. രഹസ്യമൊഴി നൽകിയ പതിമൂന്നാം സാക്ഷി സുരേഷും 23-ാം സാക്ഷി ഗോകുലുമാണ് മൊഴിമാറ്റാത്തവർ. 04/08/2022 നടന്ന വിചാരണക്കിടെ രണ്ട് സാക്ഷികൾ കൂടി കൂറുമാറിയിരുന്നു. 24-ാം സാക്ഷി മരുതൻ ആണ് ഒടുവിൽ കൂറുമാറിയത്.

കഴിഞ്ഞ ദിവസം വിചാരണയ്ക്ക് ഹാജരാകാതിരുന്ന 22-ാം സാക്ഷി മുരുകനും ഇന്നലെ വിസ്താരത്തിനിടെ കൂറ് മാറി. സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിന് മുരുകന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിമൂന്നായി. 23-ാം സാക്ഷി ഗോകുൽ മാത്രമാണ് പൊലീസിന് നൽകിയ മൊഴിയിൽ ഉറച്ചുനിന്നത്. പ്രതികൾ മധുവിനെ പിടിച്ചുകൊണ്ട് വരുന്നത് കണ്ടു എന്നായിരുന്നു ഗോകുൽ പൊലീസിന് നൽകിയ മൊഴി.

കേസിൽ ഇതുവരെ വിസ്തരിച്ചതിൽ മൊഴി മാറ്റാതിരിക്കുന്ന രണ്ടാമത്തെ മാത്രം സാക്ഷിയാണ് ഗോകുൽ. കേസിൽ ആകെ 122 സാക്ഷികൾ ആണ് ഉള്ളത്. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രഹസ്യമൊഴി നൽകിയ ഏഴുപേർ കോടതിയിൽ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്‍ധരുടെ വിലയിരുത്തൽ.

കേസിൻറെ വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി പറഞ്ഞിട്ടുണ്ട്. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഹൈക്കോടതി നിർദേശത്തിൻറെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട്ടെ വിചാരണ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30ന് അകം വിചാരണ പൂർത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഈ നിർദേശം പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും വിചാരണ കോടതി ഓർമിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *