രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെയും രവിചന്ദ്രന്റെയും ഹര്‍ജി തള്ളി

ചെന്നൈ: സംസ്ഥാന ഗവര്‍ണറുടെ സമ്മതം ഇല്ലാതെതന്നെ തങ്ങളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനും രവിചന്ദ്രനും നല്‍കിയ ഹര്‍ജി മദ്രാസ്‌ ഹൈക്കോടതി തള്ളി.സുപ്രീം കോടതിക്കുള്ള പ്രത്യേക അധികാരങ്ങള്‍ ഹൈക്കോടതികള്‍ക്ക് ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീം കോടതിക്ക് പ്രത്യേക അധികാരമുണ്ടെന്നും എന്നാല്‍, ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഹൈക്കോടതികള്‍ക്ക് സമാന അധികാരം ഇല്ലെന്നും ചീഫ് ജസ്റ്റിസ് എം.എന്‍. ഭണ്ഡാരി, ജസ്റ്റിസ് എന്‍. മാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസിലെ മറ്റൊരു കുറ്റക്കാരനായ എ.ജി. പേരറിവാളനെ മോചിപ്പിക്കാന്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുളള പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീം കോടതി മേയ് 18 ന് ഉത്തരവിട്ടിരുന്നു. തങ്ങളുടെ കാര്യത്തില്‍ ഹൈക്കോടതിയും ഇതേ മാനദണ്ഡം സ്വീകരിക്കണമെന്നായിരുന്നു നളിനിയുടെയും രവിചന്ദ്രന്റെയും വാദം. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട 7 പേരെയും മോചിപ്പിക്കണമെന്നു തമിഴ്നാട്ടിലെ മുന്‍ അണ്ണാഡി.എം.കെ. സര്‍ക്കാര്‍ 2018 ല്‍ ശിപാര്‍ശ ചെയ്തിരുന്നു. ശിപാര്‍ശ അന്നത്തെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനു കൈമാറുകയും ചെയ്തു. ഗവര്‍ണര്‍ പ്രതികരിക്കാതിരുന്നതോടെ ശിക്ഷിക്കപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ഇതോടെ, ഏഴുപേരും സുപ്രീം കോടതിയിലേക്കു നീങ്ങി. സംസ്ഥാന മന്ത്രിസഭയുടെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥന്‍ ആണെന്നായിരുന്നു സുപ്രീം കോടതി വിധി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →