രാജ്‌കോട്ട്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരം ജൂൺ 17 ന് നടക്കും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1 നു മുന്നിലാണ്. ഇന്നു ജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമാകാം. തോറ്റാല്‍ പരമ്പര നഷ്ടവും. രാജ്‌കോട്ടില്‍ റണ്ണൊഴുകുന്ന ഫ്‌ളാറ്റ് പിച്ചാണ്. ഇവിടെ നടന്ന ആദ്യ ട്വന്റി20 യില്‍ ഇന്ത്യ 202 റണ്‍ പിന്തുടര്‍ന്നു നേടിയിരുന്നു. 2013 ല്‍ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു അത്. യുവ്രാജ് സിങ്ങിന്റെ (35 പന്തില്‍ അഞ്ച് സിക്സറും എട്ട് ഫോറുമടക്കം പുറത്താകാതെ 77) പ്രകടനമാണ് അന്ന് ഇന്ത്യക്കു തകര്‍പ്പന്‍ ജയം നല്‍കിയത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (19 പന്തില്‍ 32), നായകന്‍ എം.എസ്. ധോണി (21 പന്തില്‍ പുറത്താകാതെ 24) എന്നിവരും ജയത്തില്‍ പങ്കാളികളായി. ഇതേ വേദിയില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 40 റണ്ണിനു തോല്‍പ്പിച്ചിട്ടുമുണ്ട്. 2017 നവംബറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് കോളിന്‍ മുണ്‍റോയുടെ സെഞ്ചുറി (58 പന്തില്‍ ഏഴ് സിക്സറും ഏഴ് ഫോറുമടക്കം പുറത്താകാതെ 109) മികവില്‍ രണ്ടിന് 196 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. രാജ്കോട്ടില്‍ അവസാനം നടന്ന മത്സരത്തില്‍ ഇന്ത്യ ബം ാദേശിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. 2019 നവംബറില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആറിന് 153 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ 26 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 43 പന്തില്‍ ആറു സിക്സറും ആറ് ഫോറുമടക്കം 85 റണ്ണെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയെ ജയിപ്പിച്ചത്.
സൗരാഷ്ട്രയിലെ നേരിയ തണുപ്പുള്ള നിലവിലെ കാലാവസ്ഥ മത്സരത്തിന് അനുകൂലമാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 200 റണ്ണെങ്കിലും നേടിയാല്‍ മാത്രമേ പ്രതിരോധിക്കാനാകു. പരമ്പര നിര്‍ണയിക്കുന്ന മത്സരമായതിനാല്‍ ഋഷഭ് പന്തും സംഘവും കൈയ്‌മെയ് മറന്നു പോരാടും. ദക്ഷിണാഫ്രിക്കയ്ക്കെതിരേ വിവിധ ഫോര്‍മാറ്റുകളിലായി സൗത്താഫ്രിക്കയ്‌ക്കെതിരേ തുടര്‍ച്ചയായി ഏഴു തോല്‍വികള്‍ക്കു ശേഷമാണ് ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തിയത്. മൂന്നു മത്സരങ്ങളിലും ഒരേ ടീമിനെയാണ് ഇന്ത്യ ഇറക്കിയത്. മൂന്നാം മത്സരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നായിരുന്നു പ്രതീക്ഷ. ആദ്യ രണ്ടു കളികളിലും ഫ്‌ളോപ്പായ ബൗളിങ് ലൈനപ്പില്‍ വിശ്വാസമര്‍പ്പിക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡും നായകന്‍ ഋഷഭ് പന്തും തീരുമാനിക്കുകയായിരുന്നു. അതിനു ഫലം കണ്ടു. ബൗളര്‍മാര്‍ തകര്‍ത്തതോടെ ഇന്ത്യ മികച്ച ജയം കുറിച്ചു. നിര്‍ണായക മത്സരത്തില്‍ വിന്നിങ് കോമ്പിനേഷനെ വിശ്വസിക്കുകയെന്ന സമീപനമാണു ദ്രാവിഡിന്. ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ് എന്നിവരുടെ അരങ്ങേറ്റത്തിന് ഇനിയും സമയമെടുക്കും. ഋഷഭ് പന്തിന്റെ മോശം ഫോം ഇന്ത്യക്കു തലവേദനയായി. കഴിഞ്ഞ മൂന്നു കളികളിലും ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 13.33 എന്ന ദയനീയ ശരാശരിയില്‍ 40 റണ്‍ മാത്രമേ നേടാനായിട്ടുള്ളൂ. 11 മുതല്‍ 16 വരെയുള്ള ഓവറുകളില്‍ ഇന്ത്യയെ പിടിച്ചു നിര്‍ത്താന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കായി. കഴിഞ്ഞ മത്സരത്തില്‍ ഒരോവറില്‍ 11 റണ്ണെന്ന കണക്കില്‍ അടിച്ചു തകര്‍ത്ത ഇന്ത്യയെ 11-ാം ഓവര്‍ മുതല്‍ പിടിച്ചു നിര്‍ത്തി. തുടര്‍ന്ന് 7.72 ലായിരുന്നു ഇന്ത്യയുടെ റണ്‍ റേറ്റ്. ഇതേ ഘട്ടത്തില്‍ ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ വീണപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ മാത്രമാണു വീണത്. പവര്‍ പ്ലേയില്‍ ദക്ഷിണാഫ്രിക്ക പിന്നാക്കമാണ്. മൂന്ന് മത്സരങ്ങളിലായി 7.11 റണ്‍ റേറ്റില്‍ മുന്നേറിയെങ്കിലും അവര്‍ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അതേ സ്ഥാനത്ത് ഇന്ത്യക്കു നഷ്ടപ്പെട്ടത് ഒരു വിക്കറ്റാണ്. 8.33 ആയിരുന്നു റണ്‍റേറ്റ്. വിക്കറ്റ് കീപ്പറും ഓപ്പണറുമായ ക്വിന്റണ്‍ ഡി കോക്കിന്റെ പരുക്ക് ദക്ഷിണാഫ്രിക്കയ്ക്ക് ആശങ്കയാണ്. രണ്ടാമത്തെ മത്സരത്തിനിടെ ഡി കോക്കിന്റെ കൈക്കുഴയ്ക്കു പരുക്കേറ്റിരുന്നു. താരം നെറ്റ്സില്‍ പരിശീലിച്ചെങ്കിലും ഇന്നു കളിക്കുമെന്ന് ഉറപ്പില്ല. കോവിഡ്-19 വൈറസ് ബാധിതനായ എയ്ദീന്‍ മര്‍ക്രാമിന്റെ അഭാവവും ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാണ്. ഏഴു ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ മര്‍ക്രാം നാട്ടിലേക്കു മടങ്ങി.
ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാല്‍, ദക്ഷിണാഫ്രിക്കയുടെ താബ്രിസ് ഷാംസി എന്നിവര്‍ക്ക് അനുയോജ്യമായ ഗ്രൗണ്ടാണ് രാജ്കോട്ടില്‍. ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ വെയ്ന്‍ പാര്‍നല്‍ ലോകകപ്പിനുള്ള ടീമിലെ സ്ഥാനം ഭദ്രമാക്കാനുള്ള പ്രകടനം പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. രണ്ടാം ട്വന്റി20 യില്‍ ബൗളിങ് ഓപ്പണ്‍ ചെയ്ത പാര്‍നല്‍ കാര്യമായ തല്ലു വാങ്ങിയില്ല. 18 പന്തില്‍ 22 റണ്ണുമായി പുറത്താകാതെ നില്‍ക്കാനും പാര്‍നലിനായി. ബൗളിങ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസും പിഞ്ച് ഹിറ്ററുടെ റോളില്‍ കസറുകയാണ്. ഇന്ത്…