ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ആരാകും പുതിയ രാഷ്ട്രപതിയെന്ന ആകാംക്ഷയിലാണ് രാജ്യം. ജൂലൈ 18നാണ് വോട്ടെടുപ്പ്. 21ന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 15-ന് പുറത്തിറക്കും.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24നാണ് അവസാനിക്കുക. ഇതിനു മുന്‍പ് പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേരു തന്നെയാണ് ബി.ജെ.പിയുടെ പരിഗണനയില്‍ ഒന്നാമത്. ആര്‍.എസ്.എസ്. പശ്ചാത്തലമുള്ള നായിഡു രാഷ്ട്രപതി പദത്തിലെത്തുന്നത്, നൂറാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന ആര്‍.എസ്.എസിനും താത്പര്യമാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാക്കളായ അനുസൂയ ഉയ്കെ, ദ്രൗപതി മുര്‍മു, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ട്, കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവരുടെ പേരുകളും ബി.ജെ.പി. ക്യാമ്പില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണറാണ് അനുസൂയ. ദ്രൗപതി മുര്‍മു ഝാര്‍ഖണ്ഡ് മുന്‍ഗവര്‍ണറും. അനുസൂയയോ ദ്രൗപതിയോ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥികളായി രംഗത്തു വരാനും സാധ്യത ഏറെയാണ്. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യ(എന്‍.ഡി.എ.)ത്തിന് സ്വന്തം സ്ഥാനാര്‍ഥിയെ അനായാസം ജയിപ്പിക്കാം. അടുത്തിടെ ഉത്തര്‍പ്രദേശടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിലും നേടിയ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കുന്നു. ഇതിനു പുറമേ ബിജു ജനതാദള്‍, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ പിന്തുണകൂടി ബി.ജെ.പി. പ്രതീക്ഷിക്കുന്നുണ്ട്.പൊതുസമ്മതനെ മത്സരിപ്പിക്കാനുള്ള സാധ്യത പ്രതിപക്ഷം തേടിയേക്കും. ജാതി സെന്‍സസ് വിഷയത്തില്‍ ബി.ജെ.പിയുമായി ഉടക്കി നിന്ന നിതീഷ് കുമാറിന്റെ നിലപാടും പ്രതിപക്ഷം പ്രതീക്ഷയോടെ കാണുന്നു.



