.
കോട്ടയം: . കാർ അപകടത്തിൽ പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസായിരുന്നു. പാലയിലെ പ്രശസ്തമായ കാപ്പിൽ കുടുംബാംഗമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി സാധാരണക്കാരുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയിരുന്ന അദ്ദേഹം സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ട്രസ്റ്റിയായിരുന്നു.
കേരള കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിട്ടുണ്ട്. പിന്നീട് കേരള കോൺഗ്രസ് മാണി വിഭാഗത്തിലും ബാലകൃഷ്ണ പിള്ള വിഭാഗത്തിലും പ്രവർത്തിച്ചു. പിന്നീട് പൊതുപ്രവർത്തനരംഗത്ത് സജീവമായി. ബസ് പാസഞ്ചേഴ്സ് അസോസിയഷൻ, കെ.എസ്.ഇ.ബി ഉപഭോക്തൃ അസോസിയേഷൻ എന്നിവയ്ക്ക് നേതൃത്വം കൊടുത്തു.
പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വമായിരുന്നു ഡിജോ കാപ്പൻ. സജീവ രാഷ്ട്രീയത്തിൽ നിന്നും വഴിമാറി ജനസേവനത്തിന് പ്രാധാന്യം നൽകിയ ഡിജോ കാപ്പന് വലിയ സൗഹൃദവലയമുണ്ടായിരുന്നു. ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ, ആറുമാസം മുൻപ് തിരുവനന്തപുരത്തെ തന്റെ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു.
കേരള യൂണിവേഴ്സിറ്റി അസി. രജിസ്ട്രാർ ഡോ. മിനി കാപ്പനാണ് ഭാര്യ. മക്കൾ: അശ്വിൻ ഡി കാപ്പൻ (അയർലൻഡ്), മരിയറ്റ കാപ്പൻ (ഗവേഷക വിദ്യാർഥി, കേരള യൂണിവേഴ്സിറ്റി), എഡ്വിൻ ഡി കാപ്പൻ (യു.കെ).