കൽപറ്റ: വേനൽ മഴയെ തുടർന്ന് ഇടിമിന്നേലേറ്റും മരം ദേഹത്ത് വീണുമുണ്ടായ അപകടങ്ങളിൽ വയനാട്ടിൽ രണ്ട് യുവാക്കൾ മരിച്ചു. . സുൽത്താൻ ബത്തേരി ചീരാൽ കോളിയാടി കുന്നംമ്പറ്റ കാട്ടുനായ്ക കോളനിയിലെ ബിനു സോമൻ (32) ആണ് മിന്നലേറ്റ് മരിച്ചത്. 2022 മെയ് രണ്ടിന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം . ശക്തമായ മഴക്കിടെയാണ് അപകടം. വീടിന് സമീപത്തെ തോട്ടിനരികിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകും വഴി വയലിൽ വെച്ചാണ് ബിനുവിന് ഇടിമിന്നലേറ്റത്. ഭാര്യ: ജിൻഷ, മകൾ: നിയമോൾ.
പനമരം കമ്പളക്കാട് കോട്ടത്തറ കരിങ്കുറ്റിയിലാണ് മരം ദേഹത്ത് വീണ് യുവാവ് മരിച്ചത്. കരിങ്കുറ്റി വാടോത്ത് രോഹിണി നിവാസ് ഹരിദാസന്റെ മകൻ വിഷ്ണു (26) ആണ് മരിച്ചത്. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം. ഈ അപകടത്തിൽ അരുൺ (27) എന്നയാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിധിൻ എന്ന മറ്റൊരാൾക്ക് കൂടി പരിക്കേറ്റതായി വിവരമുണ്ടെങ്കിലും സ്‌ഥിരീകരിച്ചിട്ടില്ല. കമ്പളക്കാട് മേഖലയിൽ മഴയ്ക്കും ഇടിമിന്നലിനുമൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു. വിഷ്ണുവിന്റെ മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




