കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഏത് സമയത്തും നേരിടാൻ കോൺഗ്രസും യു.ഡി.എഫും സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനം കോൺഗ്രസിനും യു.ഡി.എഫിനും മണ്ഡലത്തിലുണ്ട്. ചൊവ്വാഴ്ച മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കം കുറിക്കും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചന നടത്തും. എ.ഐ.സി.സിയുടെയും യു.ഡി.എഫ് ഘടകകക്ഷികളുടെയും സമ്മതത്തോടെ എത്രയും വേഗത്തിൽ സ്ഥാനർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പി.ടി. തോമസ് വിജയിച്ചതിനേക്കാൾ ഉജ്ജ്വലമായ ഭൂരിപക്ഷത്തിൽ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലത്തെ സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾ ജനകീയ വിചാരണയ്ക്ക് വിധേയമാക്കും.
കെ- റെയിൽ ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയാകും. . തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള പ്രവർത്തനങ്ങൾക്കൊപ്പം യു.ഡി.എഫ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ആശയങ്ങളും ജനങ്ങളിലേക്കെത്തിക്കും. സിൽവർ ലൈൻ കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ചർച്ചാ വിഷയവും അതു തന്നെയായിരിക്കും. യു.ഡി.എഫിന് ഉജ്ജ്വമായ വിജയമുണ്ടായില്ലെങ്കിൽ അത് സിൽവർ ലൈൻ നടപ്പാക്കാനുള്ള ജനങ്ങളുടെ സമ്മതമായി വ്യാഖ്യാനിക്കപ്പെടാം. അതിനാൽ കെ-റെയിൽ ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ അജണ്ടയായി തന്നെ മുന്നോട്ടു വയ്ക്കും. കേരളീയ സമൂഹം യു.ഡി.എഫിന് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പാണ്. ഗ്രാമവാസികളെക്കാൾ ഗൗരവത്തോടെയാണ് നഗരവാസികൾ സിൽവർ ലൈനിനെ എതിർക്കുന്നത്. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളം തകർന്നു പോകുമെന്ന് നഗരത്തിലെ ജനങ്ങൾ ഗൗരവത്തിൽ ചിന്തിക്കുന്നുണ്ട്.



