കോഴിക്കോട്: ഒരുപിടി മധുരഗാനങ്ങളിലൂടെ കോഴിക്കോട് ബീച്ചിൽ തിങ്ങി നിറഞ്ഞ ജനസാഗരത്തിന്റെ മനം കവർന്ന് വിധു പ്രതാപും സംഘവും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സംഗീതരാവ് കലാസ്വാദകർക്ക് ഹൃദ്യാനുഭവമായി. കടൽക്കാറ്റിന്റെ താളത്തോടൊപ്പം കോഴിക്കോട് ബീച്ചിൽ പെയ്തിറങ്ങിയ സംഗീതം ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയത്.
അരപ്പവൻ പൊന്നുകൊണ്ട് അരയിലൊരേലസ് എന്ന പാട്ടിൽ തുടങ്ങി ആരംഭിച്ച ഗാനസന്ധ്യ കലാസ്വാദകർക്ക് വേറിട്ട അനുഭവമായി. മനോഹരമായ ഒരുപിടി ഗാനങ്ങളാണ് യുവഗായകർ സംഗീത പ്രേമികൾക്കായി സമ്മാനിച്ചത്. വേൽമുരുകാ ഹരോ ഹരോ, എന്റെ എല്ലാമെല്ലാം, രാസാത്തി ഉന്നെ കാണാത നെഞ്ചം കാറ്റാടി പോലാട്ത്, ഞാൻ ജക്‌സാനല്ലടാ തുടങ്ങി ഓരോ ഗാനങ്ങളും ആസ്വാദകർ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്.
അടിപൊളി ഗാനങ്ങളും അരങ്ങേറിയതോടെ കാണികൾ ആവേശത്തിലായി. പാട്ടിനൊപ്പം നൃത്തം ചെയ്തും കയ്യടിച്ചും, വിസിലടിച്ചും കാണികളും ഗായകർക്ക് പ്രോത്സാഹനം നൽകി. പ്രേക്ഷകർ ആവശ്യപ്പെട്ട ഓരോ പാട്ടും ഏറെ സ്നേഹത്തോടെയാണ് ഗായകർ ആലപിച്ചത്.
വിധു പ്രതാപിന് പുറമെ ഗായകരായ ആതിര രഖിലേഷ്, ഷബാന ഷിഹാബ്, അമൽ സി അജിത്, ഷിഹാബ് ഷാൻ എന്നിവരുടെ ഗാനങ്ങളും പ്രേക്ഷകർ നെഞ്ചിലേറ്റി.



