റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ​ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ അനുമതിയില്ല. മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യം തൃശ്ശൂർ ജില്ലാ ഭരണകൂടം തള്ളി. ആനയോട്ടത്തിന് ഒരു ആനയെ പങ്കെടുപ്പിക്കാമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം 2022 ഫെബ​സ്റ്റുവരി 14 തിങ്കളാഴ്ച്ചയാണ്. ആനയോട്ടം ഈ വർഷം ചടങ്ങ് മാത്രമായാണ് നടത്തുക. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ചടങ്ങ് കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.

ഗുരുവായൂരിൽ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.

ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവരുമായിരുന്നു. എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം . ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *