തിരുവനന്തപുരം: സമരത്തിൽ നിന്ന് പി ജി ഡോക്ടർമാർ പിൻമാറണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമുണ്ടാകരുത്. ഡോക്ടർമാരുടെ അവകാശങ്ങൾക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
പി ജി പ്രവേശനത്തിൽ സുപ്രിം കോടതി വിധി വന്ന ശേഷമേ തീരുമാനമെടുക്കാനാകൂ. ഡോക്ടർമാരുടെ ജോലിഭാരം മനസ്സിലാക്കുന്നു. ചെയ്യാനാകുന്നതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമരം രണ്ടാംദിവസവും ശക്തമായി തുടരുകയാണ്. ചെയ്യാനുള്ളതെല്ലാം ചെയ്തെന്നു സർക്കാരും, സർക്കാരിന് ഭീഷണിയുടെ സ്വരമെന്ന നിലപാടിൽ സമരക്കാരും ഉറച്ചു നിൽക്കുകയാണ്.
സമരം തുടർന്നാൽ മിക്ക മെഡിക്കൽ കോളേജുകളിലും വിദഗ്ദ്ധ ചികിത്സയും അത്യാഹിത വിഭാഗങ്ങളും പ്രതിസന്ധിയിലാവുമെന്നതാണ് സ്ഥിതി.

