ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; മലയാളിയായ ശ്രേയസ് നായർ ലഹരിക്കടത്ത് രംഗത്തെ പ്രധാനിയെന്ന് എൻസിബി

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ പിടിയിലായ മലയാളി ശ്രേയസ് നായരെ ആര്യൻ ഖാന്റെ ഒപ്പമിരുത്തി ചോദ്യംചെയ്യും. അറസ്റ്റിലായ മലയാളി ശ്രേയസ് നായർ ലഹരിക്കടത്ത് രംഗത്തെ പ്രധാനിയാണെന്ന് എൻസിബി പറഞ്ഞു.

ശ്രേയസ് ആര്യന്റെ സുഹൃത്താണ്. ലഹരി ഇടപാടുകൾക്ക് വാട്ട്സ് ആപ്പ് ചാറ്റിൽ കോഡ് ഭാഷ ഉപയോഗിച്ചു. ക്രിപ്റ്റോ കറൻസി വഴിയാണ് ഇടപാട് നടത്തിയതെന്നും എന്‍സിബി പറയുന്നു.

മുംബൈ കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. ലഹരിക്കടത്ത് കേസിൽ പിടിയിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ, ഗോവ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയുടെ അന്വേഷണം.

പാർട്ടി നടന്ന ആഡംബര കപ്പലിലും പരിശോധന തുടരുകയാണ്. ആഡംബര കപ്പലിലെ 25 യാത്രക്കാര്‍ക്ക് ശ്രേയസ് നായര്‍ ലഹരി കൈമാറിയെന്നാണ് സൂചന.

ഓൺലൈൻ വഴി രഹസ്യമായി ഓർഡർ സ്വീകരിച്ച ശേഷം ക്രിപ്റ്റോ കറൻസി വഴിയാണ് പണം വാങ്ങിയിരുന്നതെന്ന് എൻസിബിക്ക് വിവരം ലഭിച്ചു. മറ്റു സംസ്ഥാങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് എൻസിബിയുടെ തീരുമാനം.

Share
അഭിപ്രായം എഴുതാം