കോഴിക്കോട്: വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വർണം കവരാൻ തങ്ങളെ സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അർജുൻ ആയങ്കിയുടെ മൊഴി. സ്വർണം പൊട്ടിക്കാൻ ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി വെളിപ്പെടുത്തിയതായാണ് വിവരം. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചതായാണ് അർജുന്റെ മൊഴി.
കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കരിപ്പൂർ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അർജുൻ ആവർത്തിച്ചു. എന്നാലിത് രക്ഷപ്പെടാനുള്ള ശ്രമമായാണ് അന്വേഷണ സംഘം കാണുന്നത്. കരിപ്പൂരിൽ വന്നത് പണം വാങ്ങാനാണെന്നും സ്വർണം കവരാനല്ലെന്നും അർജുൻ പറയുന്നു. തെളിവില്ലാത്ത കാര്യങ്ങളിൽ തന്റെ പങ്ക് സമ്മതിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനാണ് അർജുൻ ശ്രമിക്കുന്നതെന്നാണ് കസ്റ്റംസിന്റെ സംശയം. കരിപ്പൂരിലെ ഏറ്റവും ഒടുവിലെ സ്വർണക്കടത്തിൽ പങ്ക് നിഷേധിച്ച അർജുൻ, ഇതിന് മുൻപ് സ്വർണക്കടത്തുകാരുടെ പക്കൽ നിന്ന് സ്വർണം കവർന്നതായി സമ്മതിച്ചു.
കരിപ്പൂർ സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ സഹായം കിട്ടിയെന്നും മൊഴിയുണ്ട്. പാനൂർ ചൊക്ലി മേഖലയിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞത്.




