ന്യൂഡല്‍ഹി: രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലുള്ള ഇന്ത്യയിൽ ഏപ്രില്‍ പകുതിയോടെ കോവിഡ് കേസുകള്‍ മൂർദ്ധന്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തിൽ 02/04/21 വെള്ളിയാഴ്ചയാണ് വിദഗ്ധർ ഈ മുന്നറിയിപ്പ് നല്‍കിയത്. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ താഴുമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു.
01/04/21 വ്യാഴാഴ്ച ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 80,000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 15നും 20നും ഇടയില്‍ കോവിഡ് കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്ന് കാന്‍പൂര്‍ ഐഐടി വിദഗ്ധന്‍ മനീന്ദ്ര അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി.
ഒന്നാം കോവിഡ് തരംഗത്തിനിടെ, 2020 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കോവിഡ് കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്ന് പ്രവചിച്ചിരുന്നു. ഫെബ്രുവരിയോടെ കേസുകള്‍ കുത്തനെ താഴുമെന്നായിരുന്നു പ്രവചനം.ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തിലുള്ള ഈ കണക്കുകൂട്ടല്‍ ശരിവെയ്ക്കുന്നതായിരുന്നു പിന്നീട് പുറത്തുവന്ന കണക്കുകള്‍.



