ചാത്തന്നൂര്‍ : റബര്‍ തോട്ടത്തിലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി പിന്നീട് മരണപ്പെട്ട നവജാതശിശുവിന്റെ വയറിനുള്ളിലും ശ്വാസകോശത്തിലും കരിയിലയുടെ അംശമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മുലപ്പാലിന്റെ അംശം വയറ്റില്‍ ഇല്ലായിരുന്നെന്നും പുറത്തുനിന്നുള്ള എന്തോ വസ്തു വയറ്റില്‍ കടന്നെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടർന്ന് വിശദമായ പരിശോധനയിലാണ് ഇതു കരിയില കഷ്ണമാണെന്നു സ്ഥിരീകരിച്ചത്.
എന്നാൽ ന്യുമോണിയ ബാധയും ഹൃദയ സംബന്ധമായ അസുഖവുമാണു മരണത്തിന് പ്രധാന കാരണമെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഒരാഴ്ചയോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അതിനു ശേഷമേ സംസ്കരിക്കുകയുള്ളൂവെന്ന് ചാത്തന്നൂര്‍ എസിപി ഷിനു തോമസ് പറഞ്ഞു. പ്രദേശത്തെ ഗർഭിണികളുടെ വിവരങ്ങൾ ശേഖരിക്കും. ആവശ്യം വന്നാൽ ഡിഎന്‍എ പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

