റിയോ ഡീ ജനീറോ: ബ്രസീലിലെ പെൻ്റാനൽ ദേശീയോദ്യാനത്തെ വീണ്ടും കാട്ടു തീ വിഴുങ്ങുന്നു. ‘കനത്ത പുകയും തീനാളങ്ങളുമാണ് പ്രദേശം മുഴുവൻ ‘ വാർത്താ ഏജൻസി റിപ്പോർട് ചെയ്തു.
‘മാസങ്ങളായി കാട്ടുതീ പെൻ്റാനൽ മാറ്റോഗ്രോസെൻസ് ദേശീയ ഉദ്യാനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്, സമ്പന്നവും സങ്കീർണ്ണവുമായ ഈ ആവാസവ്യവസ്ഥയിൽ തീജ്വാലകൾ പറഞ്ഞറിയിക്കാനാവാത്ത പാരിസ്ഥിതിക നാശമാണ് വരുത്തുന്നത്. കാട് കത്തുന്ന മണമാണ് എങ്ങും , എത്രയോ മൃഗങ്ങൾ വെന്തു ചത്തു.’ പ്രാദേശിക വൃത്തങ്ങൾ പറയുന്നു.
“നാശനഷ്ടത്തിന്റെ വ്യാപ്തി വിനാശകരമാണ്,” കുയാബ ആസ്ഥാനമായുള്ള സുസ്തായിയിലെ ഇൻസ്റ്റിറ്റ്യൂട്ടോ സെന്റർ ഡി വിഡയിലെ (ഐസിവി) ടെറിറ്റോറിയൽ ഇന്റലിജൻസ് കോർഡിനേറ്റർ വിനീഷ്യസ് സിൽഗ്യൂറോ പറഞ്ഞു. ബ്രസീലിയൻ സംസ്ഥാനമായ മാറ്റോ ഗ്രോസോയിൽ 135,000 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ദേശീയോദ്യാനമാണ് പന്താനൽ മാറ്റോഗ്രോസെൻസ്. പ്രദേശത്തെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി പാർക്കിലേക്കുള്ള പ്രവേശനം കർശനമായി പരിമിതപ്പെടുത്തിക്കൊണ്ട് ഈ പ്രദേശം നാല് പതിറ്റാണ്ടായി ഫെഡറൽ സംരക്ഷണത്തിലാണ്.
ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തണ്ണീർത്തടമായ പെൻ്റനാൽ മേഖലയുടെ ഭാഗമാണ് ഈ പാർക്ക്. ബ്രസീൽ, ബൊളീവിയ, പരാഗ്വേ എന്നിവിടങ്ങളിൽ 210,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഈ തണ്ണീർത്തടം വ്യാപിച്ചു കിടക്കുന്നു. ജാഗ്വറുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ആവാസ കേന്ദ്രമാണിത്.



