തൃശൂർ: കഞ്ചാവ് കേസിലെ പ്രതിയായ ഷമീര്‍ തൃശൂര്‍ അമ്പിളിക്കല കൊവിഡ് സെന്ററില്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ ആറ് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിൽ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് മുതല്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ വരെയുള്ള ജയില്‍ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു . തൃശൂര്‍ ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ വിവേക്, രമേശ്, പ്രദീപ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുഭാഷ്, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് രാഹുല്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ഷമീറിന് ക്രൂര മര്‍ദമേറ്റിരുന്നുവെന്ന് വ്യക്തമായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിരുന്നു. ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ടായിരുന്നു . തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയ നിലയിലായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശിയാണ് ഷമീർ തൃശൂരിൽ നിന്നാണ് കഞ്ചാവ് സഹിതം പോലീസിന്റെ പിടിയിലായത്. കൊവിഡ് സെന്ററില്‍ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നായിരുന്നു ആദ്യത്തെ വിവരം. കൂടെയുണ്ടായിരുന്ന പ്രതികള്‍ ഇക്കാര്യം നിഷേധിച്ചു. ഷമീറിന് കൊവിഡ് സെന്ററില്‍ ക്രൂര മര്‍ദനമേറ്റിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ഷമീറിനും ഒപ്പം പിടിയിലായ ഭാര്യയ്ക്കും സുഹൃത്തിനും ക്രൂര മർദ്ദനമേറ്റുവെന്ന് ഭാര്യ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
