റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട 13, ആലപ്പുഴ 8, കോട്ടയം 17, ഇടുക്കി 12, എറണാകുളം 23, തൃശൂർ 15, പാലക്കാട് 18, മലപ്പുറം 29, കോഴിക്കോട് 14, വയനാട് 6, കണ്ണൂർ 21, കാസർഗോഡ് 10 എന്നിങ്ങനെയാണ് ജില്ലകളിൽ കുടുംബാരോഗ്യ കേന്ദ്രം അനുവദിച്ചത്. ആർദ്രം മിഷന്റെ ഭാഗമായി ഈ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോൾ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയരുന്നതാണ്. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും തൊട്ടടുത്ത സ്ഥലത്ത് പ്രാഥമിക തലത്തിൽ തന്നെ മികച്ച ചികിത്സ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചത്. അതിൽ 461 കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവർത്തനമാരംഭിച്ചു. ബാക്കിയുള്ളവ എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ഇതു കൂടാതെയാണ് ആർദ്രം മിഷന്റെ മൂന്നാംഘട്ടത്തിൽ ബാക്കിയുള്ള 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.

പ്രവർത്തന സമയവും സേവന ഘടകങ്ങളും വർധിപ്പിച്ചുകൊണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഒ.പി. സമയം രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെയാക്കും. എല്ലായിടത്തും ആധുനിക ലബോറട്ടികൾ, പ്രീ ചെക്ക് കൗൺസിലിംഗ്, എൻസിഡി ക്ലിനിക്കുകൾ, തുടങ്ങിയവയും വ്യായാമത്തിനുള്ള സൗകര്യങ്ങൾ (യോഗ, വെൽനസ് സെന്റർ) എന്നിവയും ഏർപ്പെടുത്തി. ദീർഘകാല ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധം, നിയന്ത്രണം, പുനരധിവാസം തുടങ്ങിയവ ലക്ഷ്യമിട്ടു കൊണ്ടുള്ള ശ്വാസ് പദ്ധതി, വിഷാദ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ആശ്വാസം പദ്ധതി എന്നിവയും നടപ്പിലാക്കും. പഞ്ചായത്തിലെ മുഴുവൻ പൗരൻമാരുടേയും മാനസികവും ശാരീരികവുമായ ആരോഗ്യ സുസ്ഥിരത ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതിന്റെ ഗുണഫലം ഈ കോവിഡ് കാലത്ത് കേരളം ഏറെ അനുഭവിക്കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് നമുക്ക് പിടിച്ച് നിർത്താൻ കഴിഞ്ഞത് നമ്മുടെ ശക്തമായ ആരോഗ്യ അടിത്തറയാണ്. സാധാരണക്കാരന് വീട്ടിന് തൊട്ടടുത്ത് ഏറ്റവും നല്ല പ്രാഥമിക ചികിത്സ ഉറപ്പാക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ. രാജ്യത്തെ തന്നെ ആദ്യത്തെ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നമ്മൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാണെന്നത് നമുക്ക് അഭിമാനത്തോടെ പറയാനാകും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8781/Family-health-centre-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *