കൊച്ചി: അശ്ലീല യൂട്യൂബർ വിജയ് .പി .നായരെ താമസ സ്ഥലത്തെത്തി കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
ഭാഗ്യലക്ഷ്മിക്ക് പുറമേ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആണ് തള്ളിയത്.
നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നും മൂന്നുപേര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും നേരത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
26-9 -2020 നാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ വിജയ്. പി. നായരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തത്.
ആക്ടിവിസ്റ്റും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ഭാഗ്യലക്ഷ്മിയോടൊപ്പം ഉണ്ടായിരുന്നു.
ഇയാൾ നിരന്തരമായി യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നേരത്തെ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടി വൈകിയതോടെയാണ് താമസ സ്ഥലത്ത് ചെന്ന് മർദ്ദിച്ചത്.



