ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ നഷ്ടങ്ങളെ കുറിച്ച് സന്നദ്ധ സംഘടനകൾ പ്രസിദ്ധീകരിക്കുന്ന കണക്കുകൾ സ്വീകാര്യമല്ലെന്ന് കേന്ദ്ര സർക്കാർ. ചോദ്യത്തിനു മറുപടിയായി കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാങ്വാർ ആണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
2020 മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാല് മാസം കൊണ്ട് 66 ലക്ഷം വൈറ്റ് കോളർ ജോലിക്കാർക്ക് രാജ്യത്ത് തൊഴിൽ രഹിതരായെന്ന് വ്യക്തമാക്കുന്ന സർവേ ഫലം കഴിഞ്ഞ ദിവസം സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി (CMIE ) പ്രസിദ്ധീകരിച്ചിരുന്നു.
സി എം ഐ ഇ യുടെ സർവേ ഫലം സർക്കാരിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന സമാജ് വാദി പാർടി അംഗത്തിൻ്റെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്.
അന്താരാഷ്ട്ര ഏജൻസികളും രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളും അവരവരുടെ സർവേഫലങ്ങളും വിവരങ്ങളും വച്ചാണ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. കേന്ദ്ര സർക്കാരിന് ഇത് സ്വീകരിക്കാനാകില്ല. സർക്കാരിന് ഔദ്യോഗിക രേഖകൾ വച്ച് മാത്രമേ കാര്യങ്ങൾ വിശകലനം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ലോക്ഡൗണിൻ്റെ ആദ്യ മൂന്നു മാസങ്ങളിൽ ഇന്ത്യയിൽ 41 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ടെന്ന് ഏഷ്യൻ ഡവലപ്മെൻ്റ് ബാങ്കും ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷനും നേരത്തേ പറഞ്ഞിരുന്നു.

