കോഴിക്കോട്: കരിപ്പൂരില്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കളളക്കടത്തുകേസില്‍ അന്വേഷണത്തിന് അനുമതി തേടി സിബിഐ സര്‍ക്കാരിന് കത്തുനല്‍കും. നയതന്ത്ര കളളക്കത്ത് കേസിനെ തുടര്‍ന്ന് സിബിഐക്കുളള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുളള ആദ്യ സിബിഐ കേസാണിത്. ഇപ്പോള്‍ ഓരോ കേസിനും പ്രത്യേകം പ്രത്യേകം അനുമതി തേടേണ്ട ഗതികേടിലാണ് സിബിഐ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ യും ഡിആര്‍ഐയും കരിപ്പൂരില്‍ മിന്നല്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ കസറ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ കളളക്കടത്ത് നടക്കുന്നുവെന്നായിരുന്നു വിവിരം. ഷാര്‍ജയില്‍ നിന്നുളള എയര്‍ അറേബ്യാ വിമാനം എത്തിയതിന് പിന്നാലെ വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയില്‍ നിന്ന കണ്ടെടുത്തത് മൂന്നരലക്ഷം രൂപയും 81 പവന്‍ സ്വര്‍ണ്ണവും. ഇമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് കണ്ടെടുത്തത് ഒന്നേകാര്‍ കോടി രൂപയുടെ സ്വര്‍ണ്ണവും സിഗരറ്റ് പാക്കറ്റുകളും .
സാധാരണഗതിയ്ല്‍ കേസെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുളള പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ കടക്കേണ്ടതാണ്. എന്നാല്‍ ഈ കേസില്‍ അതിന് കഴിഞ്ഞില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായുളള തര്‍ക്കങ്ങളെ തുടര്‍ന്ന് സിബിഐക്കുളള പൊതു അനുമതി കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
കളളക്കടത്തുകേസില്‍ അന്വേഷണത്തിന് അനുമതിക്കായി ഉടന്‍ ചീഫ് സെക്രട്ടറിക്ക കത്തുനല്‍കുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.അനുമതി ലഭിച്ചാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവൂ. സിബിഐ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്,,യോഗേഷ്, ഹെഡ് ഹവീല്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അഭ്യന്തര അന്വേഷണത്തിന് ശേഷം ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കളളക്കടത്തിന് കേസെടുക്കാനാണ് തീരുമാനം.

