കാസർഗോഡ്: കർണാടകയിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ബസ് പാണത്തൂരിൽ അപകടത്തിൽപ്പെട്ടത് ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവും മൂലമാണെന്ന് മോട്ടർ വാഹന വകുപ്പ്. ഗതാഗത മന്ത്രിയും ഇക്കാര്യം സ്ഥിരികരിച്ചിട്ടുണ്ട്. വാഹന റജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും കർണാടകയിൽ ആയതിനാൽ ശിക്ഷാനടപടികൾ കൈക്കൊള്ളുന്നതിനു പരിമിതികളുണ്ടെന്നു മന്ത്രി പറഞ്ഞു.
പുത്തൂർ ബൽനാടിൽ നിന്നു കർണാടകയിലെ തന്നെ ചെത്തുകയത്തെ കല്യാണ വീട്ടിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 04/01/21 തിങ്കളാഴ്ച സംഭവ സ്ഥലത്ത് അധികൃതർ പരിശോധന നടത്തി. തകർന്നു കിടക്കുന്ന ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് പരിശോധന നടത്തിയത്. തെറ്റായ ഗിയറിലാണ് ബസ് പരിയാരത്തെ കുത്തനെയുള്ള ഇറക്കം ഇറങ്ങിയതെന്നു കാസർകോട് ആർടിഒ എ.കെ.രാധാകൃഷ്ണൻ പറഞ്ഞു. ഫസ്റ്റ് ഗിയറിൽ ഇറക്കേണ്ട വാഹനം ടോപ് ഗിയറിലാണ് ഇറക്കിയത്.
അപകടത്തിന് മൂന്ന് ദിവസം മുൻപാണത്രേ ഡ്രൈവർ ഈ ബസിൽ ജോലിക്കു കയറിയത്. അതുകൊണ്ടു തന്നെ അപകടത്തിൽപ്പെട്ട വാഹനത്തിലെ പരിചയക്കുറവും, റോഡ് പരിചയം ഇല്ലാത്തതും അപകടത്തിനു കാരണമായതായി മനസ്സിലാക്കിയതായി അധികൃതർ പറയുന്നു. മെക്കാനിക്കൽ തകരാർ കണ്ടെത്താനായിട്ടില്ല. വാഹനം കടന്നു വന്ന സ്ഥലങ്ങളിൽ കേരള ചെക് പോസ്റ്റുകൾ നിലവിലില്ലാത്തതിനാൽ കർണാടക വാഹനത്തിനു കേരളത്തിലേക്ക് കടക്കാനുള്ള താൽക്കാലിക അനുവാദം എടുത്തിട്ടുണ്ടോ എന്നും അറിയാനുണ്ട്.



