യാക്കോബായ വിഭാഗം പള്ളികളില്‍ പ്രവേശിക്കാൻ ശ്രമിച്ചു; പലയിടത്തും സoഘർഷം

കോട്ടയം: സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് യാക്കോബായ വിഭാഗം ഓര്‍ത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ പള്ളികളില്‍ പ്രവേശിക്കാൻ ശ്രമിച്ചു. പല സഭകളിലും ഇതേ തുടർന്ന് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. ചിലയിടങ്ങളില്‍ പള്ളികളില്‍ പ്രവേശിക്കാനുളള ശ്രമം പൊലീസ് തടഞ്ഞു. പളളികള്‍ കൈമാറുന്നതിനെതിരെ യാക്കോബായ സഭ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് പളളികളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത്.

ഇതനുസരിച്ച് മുളന്തുരുത്തി പള്ളിയിലേക്ക് യാക്കോബായ വിശ്വാസികളായ നിരവധിപേർ എത്തിച്ചേർന്നു. പള്ളിക്ക് പുറത്ത് ക്രമീകരിച്ച യാക്കോബായ വിശ്വാസികളുടെ താത്കാലിക പ്രാര്‍ത്ഥന കേന്ദ്രത്തില്‍ ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് കുര്‍ബാന നടത്തി. അതിനു ശേഷം പള്ളിമുറ്റത്തെത്തി. സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. യാക്കോബായ വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നത് തടയാനാണ് പൊലീസിന്റെ ശ്രമം.

പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ പ്രതിഷേധം ആരംഭിച്ചു. മറ്റു’ പളളികളിലേക്കും കൂടുതല്‍ വിശ്വാസികള്‍ എത്തുകയാണ്. വടവുകോട് സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാനുള്ള യാക്കോബായ വിശ്വാസികളുടെ നീക്കം പൊലീസ് തടഞ്ഞു. കോടതി വിധി മറികടക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

മുളന്തുരുത്തി, പിറവം അടക്കമുളള 52 പള്ളികളില്‍ പ്രവേശിക്കുമെന്നാണ് യാക്കോബായ വിഭാഗം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വിശ്വാസികള്‍ക്ക് പളളികളിലേക്ക് വരുന്നതിന് തടസം നിൽക്കില്ലെന്നും യാക്കോബായ സഭാ വൈദികരെയും ബിഷപ്പുമാരെയും പളളികളില്‍ പ്രവേശിപ്പിക്കില്ലെന്നുമാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →