തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയച്ച തൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കൂടിയായ സി എം രവീന്ദ്രനെ നിരുപാധികം പിൻതുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നതോടെ സ്വർണക്കടത്തു കേസിലെ രാഷ്ട്രീയ പോര് വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകും എന്നുറപ്പായി.
അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ അന്ന് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരനെ പിൻതുണച്ചതിൽ കൈപൊള്ളിയ മുഖ്യമന്ത്രി സി എം രവീന്ദ്രനും കവചമൊരുക്കുന്നത് സി പി എമ്മിനും സർക്കാരിനും ഗുണകരമാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
സ്വതന്ത്രമായ അന്വേഷണം നടക്കട്ടെ എന്ന് ഒരു വശത്തു പറയുകയും സ്വന്തക്കാർ പ്രതിക്കൂട്ടിലാകുമ്പോൾ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ചെയ്യുന്ന രീതിയാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ‘നൂറ് കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്’ എന്നെല്ലാം ഈ ഘട്ടത്തിൽ പറഞ്ഞ് സി എം രവീന്ദ്രനെ നിരപരാധിയായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തിടുക്കം കാട്ടുകയാണെന്ന് കോൺഗ്രസ് പറയുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ രവീന്ദ്രൻ തെറ്റുകാരനല്ല എന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുന്നത് എന്തിനു വേണ്ടിയാണെന്നും കോൺഗ്രസ് ചോദിക്കുന്നു.
സി എം രവീന്ദ്രൻ എന്നാൽ ‘സി എമ്മിൻ്റെ രവീന്ദ്രൻ’ ആണ് എന്ന് നേരത്തേ തന്നെ പറഞ്ഞ ബി ജെ പി മുഖ്യമന്ത്രിയ്ക്കെതിരായ രാഷ്ട്രീയ ആയുധങ്ങളുടെ മൂർച്ച കൂട്ടുകയാണ്.
അതേ സമയം മൂന്നാം ഘട്ട വോട്ടെടുപ്പിന് ഒരൊറ്റ ദിവസം മുൻപ് ആരോപണ വിധേയനായ ഒരാളെ പരസ്യമായി ന്യായീകരിച്ചത് ഇരുതല മൂർച്ചയുള്ള ഒരു വാൾ പ്രയോഗം ആയി എന്ന വിലയിരുത്തൽ സി പി എമ്മിനകത്തു തന്നെ ചിലർക്കുള്ളതായും സൂചനയുണ്ട്.



