ന്യൂഡൽഹി: വളർന്നുവരുന്ന ആഗോള വിപണിയെ ലക്ഷ്യമാക്കി വ്യാവസായിക തലത്തിൽ ത്രീ ഡി പ്രിന്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര കമ്പനികളെ സാങ്കേതികവും സാമ്പത്തികവുമായ പ്രതിബന്ധങ്ങളെ മറികടക്കാൻ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ നയം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഉടൻ കൊണ്ടുവരും.
രാജ്യത്ത് ത്രീഡി പ്രിന്റിംഗ്, അഡിറ്റീവ് മാനുഫാക്ചറിംഗ് എന്നിവയുടെ രൂപകൽപ്പന, വികസനം, വിന്യാസം എന്നിവയ്ക്ക് അനുയോജ്യമായ ഒരു സാഹചര്യം വികസിപ്പിക്കാൻ ഈ നയം സഹായിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഐടി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് അഡിറ്റീവ് ഉൽപാദനം 2024 ഓടെ ആഗോള വിപണിയിൽ 34.8 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
”ഇത്തരം ഉൽപ്പന്നങ്ങൾക്കുള്ള പ്രധാന ആപ്ലിക്കേഷനുകളിലൊന്ന് മെഡിക്കൽ, അനുബന്ധ മേഖലകളിലാണ്. വളരെ പുതിയ ഡൊമെയ്ൻ ആയതിനാൽ മാനദണ്ഡങ്ങളുടെ അഭാവമാണ് പ്രധാന വെല്ലുവിളി. ആഗോള യോഗ്യതകളും സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങളും ഇല്ല.” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.



