പൂനെ: വ്യാജ രേഖകളുമായി ദുബായിലേക്ക് യാത്ര ചെയ്ത യുവതി തിരിച്ചെത്തിയപ്പോൾ അറസ്റ്റിൽ. വിശാഖപ്പട്ടണം സ്വദേശിയായ ദാമു സീതാരത്നം എന്ന യുവതിയാണ് അറസ്റ്റിലായത്. 22കാരിയായ യുവതി 3-12-2020 വ്യാഴാഴ്ച ദുബായ്-പൂനെ വിമാനത്തില്‍ പൂനെയിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. 2020 നവംബര്‍ 29നാണ് യുവതി ദുബായിലേക്ക് പോയത്.
വ്യാജ പേരും വ്യാജ ആധാര്‍ കാര്‍ഡും ഉപയോഗിച്ചാണ് ദുബായിലേക്ക് കടന്നത്. തിരികെ എത്തിയപ്പോള്‍ സംശയം തോന്നിയ എമിഗ്രേഷന്‍ ഓഫീസര്‍ ഇവരെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ ദസരി സ്വപ്ന എന്ന പേരു കണ്ടെത്തി. ഇതോടെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തെലുഗു മാത്രം സംസാരിക്കുന്നതിനാല്‍ ഇവരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടി. വീട്ടു ജോലി തേടി ദുബായിലേക്ക് പോയ യുവതി ജോലി ലഭിക്കാതെ വന്ദേ ഭാരത് വിമാനത്തില്‍ തിരിച്ചെത്തുകയായിരുന്നു.
ചില തെറ്റുകള്‍ ഇവരുടെ പേരില്‍ ഉണ്ടായിരുന്നതു കാരണം പാസ്പോര്‍ട്ട് അപേക്ഷ നിരസിക്കുമെന്ന് ഭയന്നതിനാലാണ് വ്യാജ പേരും വ്യാജ ആധാര്‍ കാര്‍ഡും ഉപയോഗിച്ചതെന്ന് സീതരത്നം പൊലീസിനോട് പറഞ്ഞു.
മാര്‍ച്ചില്‍ പാസ്പോര്‍ട്ട് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് സൂര്യ എന്ന ഒരാളുടെ സഹായത്തോടെയാണ് ഇവര്‍ വ്യാജപാസ്പോര്‍ട്ട് സ്വന്തമാക്കിയത്. വ്യാജ ആധാര്‍ കാര്‍ഡും തനിക്ക് നല്‍കിയത് ഇയാളാണെന്ന് ഇവര്‍ പറഞ്ഞതായി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷന് സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഗജനന്‍ പവാര്‍ പറഞ്ഞു. ഇവരെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു.

