ന്യൂഡല്‍ഹി: വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി 20 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ സ്ത്രീകളുള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അശ്വനി അറോറ, വിജയ് അറോറ എന്നിവരേയും ഇവരുടെ ഭാര്യാരേയുമാണ് ഡല്‍ഹി പോലീസിന്‍റെ ഇക്കണോമിക് ഒഫന്‍സ് വിംഗ് അറസ്റ്റ് ചെയ്തത്. 2016 ലായിരുന്നു ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ കേസ് എടുത്തതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. ഡല്‍ഹിയിലും ഗാസിയാബാദിലും നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടിക്കാനായത്.
ഒരേ വസ്തു വകകളുടെ വ്യാജരേഖകള്‍ വിവിധ തവണകളായി ഈടുനല്‍കി വായ്പ്പ സ്വന്തമാക്കുകയായിരുന്നു. ഇതില്‍ ഡല്‍ഹി മെട്രോയ്ക്ക് വിട്ടുകൊടുത്തിരുന്ന വസ്തുവിന്‍റെ വ്യാജ രേഖ നിര്‍മ്മിച്ചും വായ്പയെടുത്തിരുന്നു. 2011 മുതല്‍ പ്രതികളുടെ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ ഒഡിപി നേടി വായ്പ്പ തരപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതോടെ പഞ്ചാബ്ആന്‍റ് സിന്ധ്ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ് ഇതേ വസ്തു മറ്റുബാങ്കുകളിലും പണയപ്പെടുത്തിയതായി കണ്ടെത്തിയത്.
അഞ്ച് ബാങ്കുകളില്‍ നിന്നായി 20 കോടിയിലേറെ രൂപ തട്ടിയെടുത്തതായിട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തിരിച്ചറിയല്‍ രേഖകളുള്‍പ്പടെ വിവിധ രേഖകള്‍ ഇവര്‍ വ്യാജമായി നിര്‍മ്മിച്ചിരുന്നു. ഇതുപയോഗിച്ച് രജിസ്ട്രാര്‍ ഓഫീസുകളില്‍ വസ്തുവിന്‍റെ രജിസ്‌ട്രേഷന്‍ നടത്തുകയും പിന്നീട് ബാങ്കിന് ഈടായി നല്‍കുകയുമാണ് ചെയ്തത്.
ബാങ്കിന് തുടക്കത്തില്‍ കൃത്യമായി പലിശ നല്‍കിയിരുന്നു. പിന്നീട് ആറുകോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് പോലീസില്‍ പരാതി നല്‍കിയതോെയാണ് മറ്റ് തട്ടിപ്പുകളെക്കുറിച്ചും കണ്ടെത്തിയത്.

