തിരുവനന്തപുരം: സംഗീത ഇതിഹാസം എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു അനുശോചനം രേഖപ്പെടുത്തി. നിരവധി ദശാബ്ദങ്ങളായി തനിക്ക് പരിചയമുള്ള എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗവാർത്ത അറിഞ്ഞ താൻ ഞെട്ടി പോയതായി അദ്ദേഹം കുറിച്ചു. എസ് പി ബി യുടെ വിയോഗം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടം ആണെന്ന് പറഞ്ഞ ഉപരാഷ്ട്രപതി വ്യക്തിപരമായി താൻ ഏറെ ദുഃഖിതൻ ആണെന്നും പറഞ്ഞു. തന്റെ സ്വദേശമായ നെല്ലൂരിൽ നിന്നുള്ള എസ് പി ബാലസുബ്രഹ്മണ്യത്തെ ആരാധകർ ബാലു എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാവാർദ്രമായ മെലഡി താൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നതായും ഉപരാഷ്ട്രപതി കുറിച്ചു. മാതൃഭാഷയോടുള്ള അകമഴിഞ്ഞ സ്നേഹവും യുവ സംഗീത പ്രതിഭകളുടെ ഒരു തലമുറയെ തന്നെ വാർത്തെടുക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച അസാധാരണ കഴിവും തന്നെ ഏറെ ആകർഷിച്ച തായും ഉപ രാഷ്ട്രപതി തന്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു
എസ് പി ബാലസുബ്രമണ്യത്തിന്റെ പ്രസന്നമായ ചിരിയും അസാധാരണമായ നർമ്മബോധവും നമ്മുടെ ഓർമ്മകളിൽ എന്നും നിലനിൽക്കും. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അതുല്യമായ നാദ മാധുര്യo നമ്മുടെ കാതുകളിലും ഹൃദയങ്ങളിലും ദീർഘനാൾ അലയൊലി സൃഷ്ടിക്കുമെന്നും ഉപരാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

