പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കാതെ സമാധാന ചർച്ചകൾ ലക്ഷ്യത്തിലെത്തില്ലെന്ന് നാഗാ വിഘടനവാദികൾ

കൊഹിമ: നാഗാലാൻ്റിനായി പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കാതെ കേന്ദ്ര സർക്കാരുമായി നടന്നു വരുന്ന സമാധാന ചർച്ചകൾ ലക്ഷ്യത്തിലെത്തില്ലെന്ന് നാഗാ വിഘടനവാദികളുടെ സായുധ സംഘടനയായ എൻ എസ് സി എൻ (ഐ.എം ). നിലവിൽ സർക്കാരുമായി സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന നാഗാലാൻഡിലെ സായുധ വിമത ഗ്രൂപ്പാണ് എൻ‌എസ്‌സി‌എൻ (ഐ‌എം).നാഗാലാൻഡിലെ ദിമാപൂരിനടുത്തുള്ള ഹെബ്രോണിലെ സംഘടനയുടെ കേന്ദ്ര ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വച്ചാണ് എൻ‌എസ്‌സി‌എൻ (ഐ‌എം) നിലപാട് വ്യക്തമാക്കിയത്.

സംഘടനയും നാഗാലാൻഡ് ഗവർണറായ ആർ എൻ രവിയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സമാധാന ചർച്ചകൾ നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്.

നാഗാ ജനതയുടെ ചരിത്രപരവും രാഷ്ട്രീയവുമായ അവകാശങ്ങളെ ഇന്ത്യാ ഗവൺമെൻ്റ് അംഗീകരിക്കുന്നു എങ്കിൽ മാത്രമേ ചർച്ചകൾ കൊണ്ട് കാര്യമുണ്ടാകൂ എന്ന് യോഗം വിലയിരുത്തി. കേന്ദ്ര സർക്കാരും എൻ‌എസ്‌സി‌എൻ‌-ഐ‌എമ്മും 2015 ഓഗസ്റ്റ് 3 ന്‌ ഒപ്പുവച്ച കരാറിൽ നിന്ന് പിന്നോട്ടുപോകാനാകില്ല. ഇന്ത്യയോടു ചേർന്നു നിൽക്കാമെന്നല്ലാതെ ലയിക്കുക സാധ്യമല്ലെന്ന് ആ കരാർ സമയത്ത് സമ്മതിച്ചതാണെന്നും സംഘടന പറയുന്നു.

നിലവിൽ ചർച്ചകൾക്കായി സംഘടനയുടെ മുതിർന്ന നേതാക്കൾ ഡൽഹിയിൽ ക്യാമ്പ് ചെയ്തു വരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →