കൊച്ചി: ശബരി റെയിൽപാതയ്ക്കായി ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ 1900 കോടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ആകെ പദ്ധതി ചെലവായ 3,800 കോടി രൂപയുടെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന മുൻ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് തുക അനുവദിച്ചത്. കിഫ്ബി പിന്തുണയോടെയാകും തുക ലഭ്യമാക്കുക. പദ്ധതിക്കായി നിർദിഷ്ട അലൈൻമെന്റ് അനുസരിച്ച് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂമി ഏറ്റെടുക്കാനുള്ള ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കാൻ അതതു ജില്ലാ കളക്ടർമാർക്കും റവന്യൂ വകുപ്പിനും നിർദേശം നൽകി.
ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ റവന്യു അധികൃതർക്കു നിർദേശം
എറണാകുളം ജില്ലയിൽ ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കോട്ടയം ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 119.89 ഹെക്ടറും, ഇടുക്കിയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടറും ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനവും തുടർനടപടികളും വേഗത്തിലാക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകിയതായും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
1997ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്
അങ്കമാലി മുതൽ എരുമേലിവരെ നിർമിക്കുന്ന ശബരി പാതയുടെ ആകെ ദൂരം 111 കിലോമീറ്ററാണ്. 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ ഇതുവരെ നിർമിച്ചത് അങ്കമാലി മുതൽ കാലടി വരെ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാറിനു കുറുകെയുള്ള പാലവുമാണ്. പാതയ്ക്കായി വർഷങ്ങൾക്കു മുമ്പ് സർവേ നടത്തി അടയാളങ്ങൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ ഭൂവുടമകൾ പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിൽ ആശങ്കയിലായിരുന്നു.
കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടായിരുന്ന തർക്കമാണ് നടപടികൾ നീണ്ടുപോകാൻ കാരണം.
പദ്ധതിച്ചെലവ് വഹിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടായിരുന്ന തർക്കമാണ് പാത നിർമാണ നടപടികൾ നീണ്ടുപോകാൻ കാരണം. ചെലവിൽ പകുതി വഹിക്കാൻ സംസ്ഥാനം സന്നദ്ധതയറിയിച്ചതോടെ ഇനി കാര്യങ്ങൾ വേഗത്തിലാകുമെന്നാണ് ഭൂവുടമകളുടെയും മറ്റുള്ളവരുടെയും പ്രതീക്ഷ.
