ന്യൂഡൽഹി | പത്ത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം നേരിട്ട കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ ഡി എഫ്) നേരിട്ട പരാജയം ഗൗരവകരമായ തിരിച്ചടിയാണെന്ന് സി പി ഐ എം, സി പി ഐ പാർട്ടികൾ വിലയിരുത്തി. ഈ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള പരിശോധനയും തിരുത്തൽ നടപടികളും ഉണ്ടാകുമെന്ന് ഇടത് നേതാക്കൾ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് സീറ്റുകളിൽ ബി ജെ പി വിജയിച്ചത് വലിയ ആശങ്കയ്ക്ക് കാരണമാണെന്നും നേതൃത്വം വ്യക്തമാക്കി.
കേരളത്തിലെ തോൽവിയെ ഗൗരവകരമായ തിരിച്ചടി എന്നാണ് പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി വിശേഷിപ്പിച്ചത്.
രണ്ട് ദിവസം നീണ്ടുനിന്ന സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, കേരളത്തിലെ തോൽവിയെ ഗൗരവകരമായ തിരിച്ചടി എന്നാണ് വിശേഷിപ്പിച്ചത്. കേരളത്തിൽ ബി ജെ പിയുടെ വളർച്ചയ്ക്ക് കോൺഗ്രസിന്റെ നിലപാടുകൾ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. സി പി ഐ എമ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതും വർഗീയ ശക്തികളോട് മൃദുസമീപനം സ്വീകരിച്ചതും ബി ജെ പിക്ക് ഗുണകരമായി മാറിയെന്ന് പി ബി വിലയിരുത്തി..
.