ഒഡിഷ ട്രെയിന്‍ ദുരന്തം; തിരിച്ചറിയതെ 28 മൃതദേഹങ്ങള്‍

ബാലസോര്‍: ഒഡിഷ ട്രെയിന്‍ ദുരന്തത്തിലെ അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ ചൊവ്വാഴ്ച സംസ്കരിക്കും. സംഭവം നടന്ന് നാലുമാസമായിട്ടും മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി. അജ്ഞാത മൃതദേഹങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്‍ (ബിഎംസി) ആരംഭിച്ചു.

ശരിയായ അവകാശികളെ കണ്ടെത്താനാകാത്ത 28 പേരുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പൗരസമിതി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പുറപ്പെടുവിച്ചതായി ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ മുതല്‍ മൃതദേഹങ്ങള്‍ ഭുവനേശ്വര്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്. സി.ബി. ഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ കോര്‍പറേഷന് കൈമാറുമെന്ന് ബി.എം.സി മേയര്‍ സുലോചന ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിച്ചിരുന്ന സി.ബി.ഐ മൃതദേഹങ്ങൾ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഖുർദ ജില്ലാ കലക്ടർക്ക് കത്തെഴുതിയതിനെ തുടർന്നാണ് ബിഎംസി നടപടികൾ ആരംഭിച്ചതെന്ന് വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

എയിംസിൽ നിന്ന് നഗരത്തിലെ സത്യനഗർ, ഭരത്പൂർ എന്നിവിടങ്ങളിലെ ശ്മശാനത്തിലേക്ക് മൃതദേഹങ്ങൾ സുഗമമായി കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ബിഎംസി ഒരുക്കും.കേന്ദ്ര,സംസ്ഥാന സര്‍ക്കാരിന്‍റെയും ദേശീയ മനുഷ്യാവാകാശ കമ്മീഷന്‍റെയും മാർഗനിർദ്ദേശങ്ങൾ പാലിച്ച് എയിംസ് ഭുവനേശ്വർ ഡയറക്ടർ മൃതദേഹങ്ങള്‍ ബിഎംസി ഹെൽത്ത് ഓഫീസർക്ക് ഔദ്യോഗികമായി കൈമാറുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ നടപടികളെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →