കോഴിക്കോട് : ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളും നെഗറ്റീവ്. വവ്വാലുകൾ ഉൾപ്പെടെയുള്ളവയുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്.2023 സെപ്റ്റംബർ 21 നാണ് വവ്വാലുകൾ, കാട്ടു പന്നി എന്നിവ ഉൾപ്പെടെയുള്ളവയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ആദ്യം നിപ ബാധിച്ച് മരിച്ച മുഹമ്മദലിയുടെ പ്രദേശമായ മരുതോങ്കരയിൽ നിന്നാണ് പ്രധാനമായും സാമ്പിളുകൾ ശേഖരിച്ചത്. ഈ പ്രദേശത്ത് കാട്ടുപന്നികൾ തുടർച്ചയായി ചത്ത നിലയിൽ കാണപ്പെട്ടത് സംശയത്തിന് ഇടയാക്കിയിരുന്നു.
നിപയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. സെപ്തംബർ 13 മുതൽ ഏർപ്പെടുത്തിയ പൊതു പരിപാടികൾക്കുള്ള നിയന്ത്രണത്തിൽ ഇളവ് തേടി രാഷ്ട്രീയപാർട്ടികൾ ഉൾപ്പെടെ സമീപിച്ചിരുന്നെങ്കിലും തൽക്കാലം ഇളവ് വേണ്ടെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ്. ഒക്ടോബർ ഒന്നു വരെ നിയന്ത്രണം തുടരണമെന്ന് കലക്ടർ നിർദേശിച്ചു.
അതിനിടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബർ 25 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കണ്ടെയിൻമെന്റ് സോണുകളിൽ ഓൺ ലൈൻ ക്ലാസുകൾ തന്നെ തുടരുകയാണ് . ചികിത്സയിൽ കഴിയുന്ന ഒൻപതു വയസ്സുകാരൻ ഉൾപ്പെടെയുള്ള നാല് പേരുടെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

