പത്ത് ജില്ലകളിലെ 700ലേറെ സിസി ടിവി ക്യാമറകൾ, 3,600 മൊബൈൽ ഫോൺ നമ്പറുകൾ, ഇങ്ങനെ വ്യാപകമായി നടത്തിയ പരിശോധനയ്ക്കൊടുവിലാണ് തങ്കച്ചനെ ബാലരാമപുരം പൊലീസ് പിടികൂടിയത്. തിരിച്ചറിയാതിരിക്കാൻ മുഖം മങ്കി ക്യാപ് കൊണ്ട് മറച്ചിരുന്നു. വിരലടയാളത്തിലൂടെ കണ്ടെത്താതിരിക്കാൻ ഗ്ലൗസും ധരിച്ചു. എന്നാൽ മോഷണത്തിന് ശേഷം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ വേഷം മാറി എത്തിയ തങ്കച്ചന്റെ ദൃശ്യങ്ങൾ സിസി ടിവി ക്യാമറയിൽ പതിഞ്ഞു. തുടർന്ന് വിവിധ ജില്ലകളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് തങ്കച്ചനെ കോഴിക്കോട് നിന്നും പിടികൂടിയത്.
കണ്ണൂരിൽ നിന്നും ബാലരാമപുരത്തെത്തി മോഷണം നടത്തിയ ശേഷം ബസിൽ കടന്നു കളയുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് തങ്കച്ചനെന്നും പൊലീസ് പറഞ്ഞു. കിലോ മീറ്ററുകളോളം സഞ്ചരിച്ച് മോഷണം നടത്തിയ ശേഷം കടന്നു കളയുന്നതാണ് തങ്കച്ചന്റെ മോഷണ രീതി. മോഷണ മുതൽ വിറ്റ് കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്നതാണ് പ്രതിയുടെ സ്വഭാവമെന്നും പൊലീസ് പറഞ്ഞു.

