നവിമുംബൈ: പൻവേലിൽ മാനസികനില തകരാറിലായി കണ്ടെത്തിയ മലയാളി വിദ്യാർത്ഥി നാളെ മാതാപിതാക്കളോടൊപ്പം തിരിച്ച് കേരളത്തിലേക്ക്. ഉപരിപഠനത്തിന് വിദേശത്തുപോയിരുന്ന മലയാളി വിദ്യാർത്ഥിയെയാണ് മാനസിക നില തകരാറിലായ നിലയിൽ നവി മുംബൈക്കടുത്തുള്ള പൻവേലിൽ ഇന്നലെ കണ്ടെത്തിയിരുന്നത്. കാനഡയിൽ ഉപരിപഠനത്തിന് പോയിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ വിദ്യാർത്ഥിയെ( വിദ്യാർത്ഥിയുടെ സ്വകാര്യത കണക്കിലെടുത്ത് പേരും വിലാസവും വെളിപ്പെടുത്തുന്നില്ല) ഇന്നലെ രാവിലെ മഹാരാഷ്ട്രയിലെ പൻവേൽ റെയിൽവെ സ്റ്റേഷനു സമീപത്ത് വെച്ച് കണ്ടെത്തിയത്.
പൻവേലിലെ സാമൂഹ്യ പ്രവർത്തകരായ ജിത്തു, രഘുനാഥൻ നായർ ,അബു താഹിർ. മനോജ് കുമാർ,ഗോപിനാഥൻ നായർ,ഉണ്ണികൃഷ്ണൻ. രഘു പിള്ള, സുമി,സാമൂവൽ ജോർജ്, പൻവേൽ ശ്രീകൃഷ്ണ ഹോട്ടൽ ഉടമകൾ,ജീവനക്കാർ, തുടങ്ങിയവർ
ചേര്‍ന്ന് പൻവേൽ ശ്രീകൃഷ്ണ ഹോട്ടലിൽ ആക്കുകയായിരുന്നു. പിന്നീട് വിദ്യാർത്ഥിയുടെ കേരളത്തിലെ വീട്ടിലെ നമ്പർ എടുത്ത് വീട്ടുകാരേ വിവരം അറിയിക്കുകയും ഒപ്പം കേരള പോലീസിനേയും വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ഇന്ന് രാവിലെ മുംബൈയിലെത്തി.
കാനഡയിൽ നിന്ന് ഡൽഹിയിൽ എത്തിയ വിദ്യാർത്ഥി കേരളത്തിലെക്കുള്ള ട്രെയിൻ യാത്രാമദ്ധ്യേയാണ് പൻവേൽ സ്റ്റേഷനിൽ ഇറങ്ങുന്നത്. എന്നാൽ മാനസ്സിക അസ്വസ്ഥത കാരണം കറങ്ങി നടക്കുകയായിരുന്നത് ചില മലയാളികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
മാതാപിതാക്കൾ നാട്ടിൽ നിന്നും എത്തുന്നതുവരെ വിദ്യാർത്ഥിയെ സംരക്ഷിച്ച പൻവേലിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകർ ഒരുപാട് പ്രശംസ അർഹിക്കുന്നതായി ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായവേദിയുടെ അംഗവും ഫെയ്മയുടെ പ്രധാന ഭാരവാഹിയുമായ സുധീർ കെ വൈ അറിയിച്ചു.



