മലപ്പുറം: മലപ്പുറം ജില്ലയിൽ അടുത്ത മാസത്തോടെ ഡെങ്കിപ്പനി രൂക്ഷമാവുമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടവിട്ട് പെയ്യുന്ന മഴയും വെയിലും വഴി കൊതുകുകൾ പെരുകുന്നതാണ് ഇതിന് കാരണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. മലയോര മേഖലകൾക്ക് പുറമെ മുനിസിപ്പാലിറ്റി പരിധികളിലും ഡെങ്കി സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ഇതേ വരെ ജില്ലയിൽ 241 പേർക്കാണ് ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം ജില്ലയിൽ 11 ഓളം ഡെങ്കിപനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കരുവാരക്കുണ്ട് കാളികാവ്, ചോക്കാട് മേഖലകളിലായിരുന്നു ഡെങ്കി കേസുകൾ കൂടുതലായും റിപ്പോർട്ടു ചെയ്തിരുന്നത്. എലിപ്പനിക്കെതിരെയും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട് .ജില്ലയിൽ ഇന്നലെ 1812 പേരാണ് വൈറൽ പനി ബാധിച്ചു ചികിത്സ തേടിയത്. മുൻ ദിവസങ്ങളിൽ പനിക്കണക്ക് പ്രതിദിനം 2000 കിടന്നിരുന്നു.

