തിരുവനന്തപുരം : ബസിൽ വച്ചു വിദ്യാർഥിയുടെ സ്വാകാര്യഭാഗത്ത് സ്പർശിച്ച ഭിന്നശേഷിക്കാരന് 3 വർഷം കഠിനതടവും 5,000 രൂപ പിഴയും. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവിന്റെതാണ് ഉത്തരവ്. 2021ൽ പാലോട്– പാരിപ്പള്ളി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ വച്ചാണ് സംഭവം. സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിമൂന്നുകാരനാണ് അതിക്രമത്തിന് ഇരയായത്. വിദ്യാർഥി ഉടൻ തന്നെ ബസ് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും പാലോട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഒരു കാൽ മുറിച്ചു മാറ്റിയിട്ടുള്ള പ്രതിക്ക് കാഴ്ചക്കുറവുണ്ടെന്നും മനഃപൂർവം സംഭവിച്ചതല്ല എന്നും പ്രതികോടതിയിൽ വാദിച്ചു. എന്നാൽ, അന്നേ ദിവസം പ്രതി കൂട്ടിയെ പിന്തുടർന്നു വരികയായിരുന്നുവെന്നും കുട്ടി ആദ്യം യാത്ര ചെയ്ത ബസിലും പ്രതി ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുട്ടിയുടെ അടുത്തുവന്ന് ഇരുന്നശേഷം പ്രതി ബോധപൂർവം കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയാണുണ്ടായതെന്നും വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.

