തവാങ് കൈയ്യേറ്റ ശ്രമം: സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയില്ല

അരുണാചൽ പ്രദേശ്: അരുണാചലിലെ തവാങിൽ ചൈനയുടെ കയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ സൈന്യം. സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയില്ല. ചൈനീസ് അതിക്രമ സാധ്യത മുന്നിൽ കണ്ടാണ് സൈന്യത്തിന്റെ പ്രത്യേക ജാഗ്രത. മുന്നേറ്റ നിരകളിൽ ശക്തമായ സൈനിക വിന്യാസം തുടരാനാണ് തീരുമാനം. ഉത്തരാഖണ്ഡ്, ഹിമാചൽ,ലഡാക്, അരുണാചൽ,സിക്കിം എന്നിവിടങ്ങളിൽ ജാഗ്രത തുടരും.

3,488-കിലോമീറ്റർ എൽഎസിയിലെ 23 ഇടങ്ങളിൽ ചൈനീസ് അതിക്രമ സാധ്യത മുന്നിൽ കണ്ട് പ്രത്യേക ജാഗ്രതയിലാണ്. കിഴക്കൻ ലഡാക്കിലെ ഡംചോക്ക്, ചുമർ മുതൽ യാങ്‌സെ വരെയും, അരുണാചലിലെ ഫിഷ് ടെയിൽ-1, 2 എന്നി മേഖലകളിൽ ഉൾപ്പടെയാണ് പ്രത്യേക ജാഗ്രത.

2022 ഡിസംബര്‍ ഒന്‍പതിന് തവാങ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയിലാണ് ഇന്ത്യ- ചൈന സംഘര്‍ഷം ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഇരു വിഭാഗത്തെയും സൈനീകര്‍ക്ക് നേരിയ പരിക്കേറ്റുവെന്നാണ് സൈന്യം അറിയിച്ചത്. സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെയും ചൈനയിലേയും സൈനികര്‍ പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയതായും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അരുണാചലിലെ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ച ചൈനീസ് സേനയ്ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കുകയായിരുന്നുവെന്നാണ് വിവരം. 2020 -ലെ ഗാല്‍വാന്‍ സംഭവത്തിന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →