‘തീരദേശജനതയോട് നീതി കാട്ടിയില്ല, വിഴിഞ്ഞം സമരത്തോട് സർക്കാർ സ്വീകരിച്ച സമീപനത്തിലും തീരുമാനങ്ങളിലും അതൃപ്തി’

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി  ലത്തീൻ കത്തോലിക്ക കൗൺസില്‍ രംഗത്ത്. ലത്തീൻ കത്തോലിക്ക സഭയുമായി ഊഷ്മള ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ അവകാശവാദം സഭയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ പ്രകടമല്ലെന്നു ലത്തീൻ കത്തോലിക്ക കൗൺസിൽ വൈസ് പ്രസിഡണ്ട്  ജോസഫ് ജൂഡ് പറഞ്ഞു.

ലത്തീൻ കത്തോലിക്ക സമുദായത്തിന്റെയും ആംഗ്ലോ ഇന്ത്യൻ, ദളിത് ക്രൈസ്തവ സമൂഹങ്ങളുടെയും നിരവധി പ്രശ്നങ്ങളോടും ആവശ്യങ്ങളോടും സർക്കാർ ക്രിയാന്മകമായിട്ടല്ല ഇതുവരെ പ്രതികരിച്ചിട്ടുള്ളത്. ലത്തീൻ സഭ തിരുവനന്തപുരം അതിരൂപതയോട് പൂർണ യോജിപ്പിൽ തന്നെയായിരുന്നെന്നും വിത്യസ്തമായ നിലപാടായിരുന്നു ലത്തീൻ സഭയുടേത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അനാവശ്യമാണെന്നും  അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളി സമരത്തോട് സർക്കാർ സ്വീകരിച്ച സമീപനത്തിലും തീരുമാനങ്ങളിലും തൃപ്തികരമായ നിലപാടല്ല സഭയ്ക്കുള്ളത്. സിമന്റ് ഗോഡൗണുകളിൽ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നിശ്ചയിച്ച വാടക കൂട്ടാൻ വിസമ്മതിച്ച സർക്കാർ അതിന്റെ ദയാരഹിതമായ മുഖമാണ് വ്യക്തമാക്കിയത്.

തീരദേശ ജനതയോട് നീതി കാട്ടിയില്ല എന്നതാണ് ലത്തീൻ കത്തോലിക്ക സഭയുടെ വിലയിരുത്തൽ. എന്നാൽ  മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം വിജയം തന്നെയാണ്. സമരത്തിൽ ഉയർന്ന വിഷയങ്ങളിൽ സർക്കാരിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധ കൊണ്ടുവരാൻ പ്രക്ഷോഭത്തിനു കഴിഞ്ഞെന്നും ലത്തീൻ കത്തോലിക്ക കൗൺസില്‍ വൈസ് പ്രസിഡണ്ട് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →