ഭക്ഷണത്തിന്റെ ബില്ലിനൊപ്പം സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ദില്ലി : ഉപഭോക്താക്കളോട് ഭക്ഷണത്തിന്റെ ബില്ലിനൊപ്പം നിർബന്ധിതമായി സർവീസ് ചാർജ് അല്ലെങ്കിൽ ടിപ്പ് ഈടാക്കരുത് നിർദേശിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. സേവന നിരക്കുകൾ അല്ലെങ്കിൽ നിർബന്ധിത ടിപ്പ് ഈടാക്കുന്ന റെസ്റ്റോറന്റുകളെക്കുറിച്ചുള്ള ഉപഭോക്തൃ പരാതികൾ വർദ്ധിച്ചതിനെ തുടർന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

ജീവനക്കാർ നിർബന്ധിതമായി ടിപ്പ് ചോദിച്ചു വാങ്ങാൻ പാടില്ല എന്നും സർവീസ് ചാർജ് എന്ന പേരിൽ ഇത് ബില്ലിനൊപ്പം ഈടാക്കരുത് എന്നുമാണ് ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും നൽകിയിരിക്കുന്ന നിർദേശം.ദിവസങ്ങൾക്ക് മുൻപ് ഉപഭോക്തൃകാര്യ മന്ത്രാലയം റെസ്റ്റോറന്റുകളോടും ഹോട്ടലുകളോടും സർവീസ് ചാർജ് ഈടാക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ, വ്യക്തമായ മാർഗനിർദേശങ്ങളൊന്നും നൽകിയിരുന്നില്ല. കൂടാതെ സേവനങ്ങൾക്കുള്ള നിരക്ക് “നിയമപരമാണ്” എന്ന് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) വാദിച്ചിരുന്നു. ഇതിനെ തുടർന്നാണ് മാർഗനിർദേശങ്ങൾ ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

ഏതെങ്കിലും ഹോട്ടലുകളോ റെസ്റ്റോറന്റുകളോ ടിപ്പ് വാങ്ങുകയോ സർവീസ് ചാർജ് ഈടാക്കുകയോ ചെയ്താൽ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ (NCH) പരാതി നല്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. പരാതി വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഇ-ദാഖിൽ പോർട്ടൽ വഴി ഇലക്ട്രോണിക് ആയി പരാതി സമർപ്പിക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →