പുതിയ മെഡിക്കോ- ലീഗൽ പ്രോട്ടോക്കോൾ പുറത്തിറക്കി മന്ത്രിസഭായോഗം

തിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികൾ, റിമാൻഡ് തടവുകാർ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ പാലിക്കേണ്ട മെഡിക്കോ ലീഗൽ പ്രോട്ടോക്കോളിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. പുതിയ പ്രോട്ടോക്കോൾ പ്രകാരം പോലീസ് കസ്റ്റഡിയിലിരിക്കെ ഏതെങ്കിലും പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടാവുന്ന പക്ഷം വിവരങ്ങൾ അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്നു. ഇതിന് പുറമെ മുറിവുകൾ കണ്ടെത്തുന്നതിന് ശരീരത്തിന്റെ സമഗ്രപരിശോധന നടത്തണം. പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകൾ, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ എന്നിവ ഉണ്ടോ എന്നത് പ്രത്യേകം പരിശോധിക്കണം, ശാരീരിക ബലപ്രയോഗം തുടങ്ങി അതിക്രമങ്ങളുടെ രീതി സൂചിപ്പിക്കുന്ന പ്രത്യേക ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രേഖപ്പെടുത്തണം തുടങ്ങിയ മാനദണ്ഡങ്ങളും പ്രോട്ടോക്കോളിന്റെ ഭാഗമായി.

ഇതിൽ അറസ്റ്റിലായ വ്യക്തിയുടെ സമഗ്രപരിശോധന നടത്തണമെന്ന നിർദ്ദേശത്തിനോട് ഡോക്ടർമാർ എതിർപ്പ് അറിയിച്ചിരുന്നതാണ്. നെടുങ്കണ്ടംകസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്റെ നിർദ്ദേശമായിരുന്നു കസ്റ്റഡിയിലിരിക്കെ വ്യക്തി പോലീസ് മർദനത്തിന് ഇരയായിട്ടില്ല എന്ന് തെളിയിക്കുന്ന പരിശോധനകൾ മെഡിക്കൽ ഓഫീസർ നടത്തണമെന്നത്. ഇതനുസരിച്ച് അറസ്റ്റിലായി മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകുന്ന വ്യക്തിയുടെ വൃക്ക, കരൾ തുടങ്ങി ആന്തരാവയങ്ങൾക്ക് ക്ഷതമേറ്റിട്ടില്ല എന്ന് കണ്ടെത്താനുള്ള വിശദമായ ദേഹപരിശോധന നടത്തണമെന്ന സർക്കുലർ 2021 ജൂൺ 14നാണ് രണ്ടാമത്തെ സർക്കുലർ ഇറങ്ങിയത്.

മെഡിക്കൽ പരിശോധനയ്ക്കായി എത്തിക്കുന്ന കസ്റ്റഡിയിലുള്ള ആളിന്റെ സമഗ്രമായ പരിശോധന ഇപ്പോൾ നിർദ്ദേശിക്കുന്ന രീതിയിൽ 24 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാൻ സാധിക്കില്ല എന്നാണ് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് മുമ്പ് നിലപാടെടുത്തിരുന്നത്. ഇപ്പോൾ ഈ നിലപാട്.തള്ളിക്കൊണ്ടാണ് മന്ത്രിസഭായോഗം പുതിയ മെഡിക്കോ- ലീഗൽ പ്രോട്ടോക്കോൾ പുറത്തിറക്കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →