തൊഴില്‍ സ്ഥലത്തെ ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്ക്‌ നഷ്ടപരിഹാരത്തിന്‌ സാഹയിക്കണം: ഹൈക്കോടതി

കൊച്ചി : ജോലിക്കിടെ ആക്രമണങ്ങള്‍ക്ക്‌ ഇരയാകുന്നവരുടെ ആശ്രിതര്‍ക്ക്‌ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ലീഗല്‍ സര്‍വീസ്‌ അതോരിറ്റി സഹായം നല്‍കണമെന്ന്‌ ഹൈക്കോടതി. ചീഫ്‌ ജസ്റ്റീസ്‌ എസ്‌ മണികുമാര്‍, ജസ്റ്റീസ്‌ ഷാജി പി.ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ്‌ നിര്‍ദ്ദേശം. 2011 മേയില്‍ തിരുവനന്തപുരം കല്ലറ ജസീന ജ്വല്ലറിയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ രവീന്ദ്രന്‍ നായരുടെ ആശ്രിതര്‍ക്ക്‌ എംപ്ലോയിസ്‌ കോമ്പന്‍സേഷന്‍ ആക്ടുപ്രകാരം നഷ്ടപരിഹാരത്തിന്‌ അര്‍ഹതയുണ്ടെന്ന്‌ മറ്റൊരു ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞിരുന്നു. ഇതിന്‌ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വിഷയം സ്വമേധയാ ഹര്‍ജിയായി പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു.തുടര്‍ന്നാണ്‌ ചീഫ്‌ ജസറ്റീസ്‌ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ഹര്‍ജി പരിഗണിച്ചത്‌.

ഇത്തരം കേസുകളില്‍ നഷ്ടപരിഹാരത്തിന്‌ കമ്മീഷണര്‍മാരെ നിയമിച്ച്‌ 2014 ല്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെങ്കിലും മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. ഇത്‌ കണക്കിലെടുത്താണ്‌ ലീഗല്‍ സര്‍വീസ്‌ സൊസൈറ്റി സഹായിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചത്‌. ഇത്തരം സംഭവങ്ങളില്‍ ലീഗല്‍ സര്‍വീസ്‌ അതോരിറ്റി സഹായ്‌ക്കണമെന്നും അതിലേക്കുളള അപേക്ഷകള്‍ പരിഗണിക്കാന്‍ പോലീസ്‌ സ്‌റ്റേഷനുകളില്‍നിന്ന്‌ അതോരിറ്റിക്ക്‌ എഫ്‌ഐആര്‍ ലഭ്യമാക്കണമെന്നും എംപ്ലോയീസ്‌ കോമ്പന്‍സേഷന്‍ ആക്ട്‌ പ്രകാരം അധികൃതര്‍ക്ക്‌ അപേക്ഷ നല്‍കാന്‍ സഹായിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →