ദുബായ്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം പൂര്‍ണമായി അട്ടിമറിക്കുന്ന വിധത്തില്‍ റണ്‍വേയുടെ നീളംകുറക്കാനുളള വിമാനത്താവള അതോരിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധം. റണ്‍വേ എന്‍ഡ് സേഫ്‌റ്റി ഏരിയ(റിസ)യുടെ നീളം 24 മീറ്ററായി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി റണ്‍വേയുടെ നിലവിലുളള 2860 മീറ്റര്‍ നീളം 2540 മീറ്ററായി കുറക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മൂന്നരപതിറ്റാണ്ടുമുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കരിപ്പൂര്‍ വിമാനത്താവളം ഇപ്പോഴും നിലനില്‍പ്പിനായുളള കടുത്ത പോരാട്ടത്തിലാണെന്ന് പ്രവാസികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 168 കോടി രൂപയും അതിന് മുമ്പത്തെ വര്‍ഷം 92 കോടി രൂപയും ലാഭം നേടിയ വിമാനത്താവളമാണ് കരിപ്പൂര്‍ .കരിപ്പൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ശക്തമായ ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു.
വിമാനത്താവള വികസനത്തിനായി ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് തുടങ്ങിയെങ്കിലും ഇക്കാലം വരെ സര്‍വേ നടപടികള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. കാര്‍പാര്‍ക്കിംഗിനായി ഭൂമി ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നിട്ടില്ല. റണ്‍വേ റീകാര്‍പ്പറ്റിംഗ് ചെയ്യാാന്‍ വേണ്ടി വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നിഷേധിച്ചിരുന്നു. എന്നാല്‍ പണികഴിഞ്ഞിട്ടും സര്‍വീസിനുളള അനുമതി നല്‍കിയിട്ടില്ല. ജനങ്ങളുടെയും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും നിരവധി നീക്കങ്ങളുണ്ടായിട്ടും പലതും ഉദ്യോഗസ്ഥ തലത്തില്‍ അട്ടിമറിക്കപ്പെടുകായാണ് ചെയ്യുന്നതെന്ന് പ്രവാസി സമൂഹം പറയുന്നു.
അതിനിടെ കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ നീളം കുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യോമയാന വകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എംപിമാരുടെ സംഘത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തിന്റെ തുടര്‍ നടപടിയും വികസനകാര്യത്തില്‍ ഏതുരീതിയിലുളള ഇടപെടലുമാണ് അധികൃര്‍ സ്വീകരിക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

