കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ട് പോയ കേസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ഇവർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡെപ്യൂട്ടി സൂപ്രണ്ടാണ് നടപടി എടുത്തത്. കുട്ടിയെ തട്ടികൊണ്ട് പോകുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരിയാണ് ഇവർ. സംഭവം നടക്കുമ്പോൾ സുരക്ഷ ജീവനക്കാരി കവാടത്തിൽ പരിശോധന നടത്തിയില്ല. ഇവർ മാറി കസേരയിൽ ഇരിക്കുകയായിരുന്നുവെന്നും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടിയെടുത്തെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.
മെഡിക്കൽ ജോയിന്റ് ഡയറക്ടർക്കാണ് റിപ്പോർട്ട് നൽകുക. സുരക്ഷവീഴ്ചയുണ്ടായിട്ടില്ലെണ് രണ്ടുസമതികളുടെയും റിപ്പോർട്ടിൽ പറയുന്നത്. ഗൈനക്കോളജി വാർഡിൽ നഴ്സിന്റെ വേഷം ധരിച്ച് കയറിയാണ് കേസിലെ പ്രതിയായ നീതു ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഇടുക്കി സ്വദേശികളുടെ കുഞ്ഞിനെ മണിക്കൂറുകൾക്കകം കണ്ടെത്തുകയും ചെയ്തിരുന്നു.

